2015 സെപ്റ്റംബർ 8, ചൊവ്വാഴ്ച

അദ്ധ്യാപകർ എന്നോടു ചെയ്തത്

   ഈ ആഴ്ച എന്ത് എഴുതും എന്ന് ആലോചിച്ചു കുഴങ്ങി ഇരിക്കുമ്പോൾ ആണ് അദ്ധ്യാപക ദിനം കടന്നു പോയത്  പത്രത്തിൽ വായിച്ചത്.  ഇത് തന്നെ തക്കം..... ഈ അവസരം മുതലെടുത്ത്‌ അദ്ധ്യാപകരെ കുറിച്ച് ഒരു പോസ്റ്റ്‌ കാച്ചികളയാം എന്ന് വിചാരിക്കുകയാണ്.


   ടീച്ചേഴ്സ് ഡേ, ഫാദേഴ്സ് ഡേ, വാലൻറ്റൈൻസ് ഡേ തുടങ്ങിയ അസംഖ്യം ദിനങ്ങളുടെ ആഘോഷം ഇന്നത്തെ കാലത്ത് ഉണ്ട്. ഇതൊക്കെ ഒരു തരം സാംസ്കാരിക അധിനിവേശം ആണെന്നും, ഈ ആഘോഷങ്ങളൊക്കെ കൊണ്ട് വന്നത് കുത്തക ബ്രാൻഡുകളും സാമ്രാജ്യത്വ ശക്തികളും ആണെന്നൊക്കെ ചിലർ തട്ടി വിടുന്നത് കേട്ടിട്ടുണ്ട്. അതൊന്നുമല്ല കാര്യം, പുതിയ അനുഭവങ്ങളുടെ മെഴുതിരി വെളിച്ചത്തിൽ ഞാൻ പറയാം. ഈ ആഘോഷങ്ങൾ കൊണ്ട് വന്നത് ബ്ലോഗെഴുത്തുകാരും ഫേസ്ബുക്ക് പോസ്റ്റർമാരും കൂടിയ ഒരുപുതിയ ഒരു വർഗ്ഗം ആണ്. അവരാണല്ലോ, ഓരോ ആഴ്ചയിലും എന്തെങ്കിലും ഒരു വിഷയം കിട്ടാൻ വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നത്.


  അദ്ധ്യാപകൻ സ്നേഹത്തിൻറ്റെ അക്ഷയഖനിയാണ്, ജീവിതത്തിൽ  വഴിത്തിരിവുണ്ടാക്കിയ മിശിഹാ ആണ് എന്നൊക്കെയുള്ള ലൈനിൽ ഒന്നും എഴുതാൻ ഉദ്ദേശിക്കുന്നില്ല. പേടിക്കണ്ട. എന്നെ പഠിപ്പിക്കാൻ ഭാഗ്യം സിദ്ധിച്ച കുറെ സാറൻമാരിലും ടീച്ചർമാരിലും നിന്നും ചിലരുടെ മാത്രം ചില ഓർമ്മകൾ പങ്കുവെക്കാം. അത്രേയുള്ളൂ.


  ഒന്നാം ക്ലാസ്സിൽ "ഒന്നാനാം കുന്നിന്മേൽ...." പാടി പഠിപ്പിച്ചു തന്ന, മെലിഞ്ഞു ഭംഗിയുള്ള, റോസിലി ടീച്ചറെ ഒറ്റ വരിയിൽ ഓർത്തു കൊണ്ടു തുടങ്ങാം. പിന്നെ സ്വന്തം വീട്ടിലെ തൊഴുത്ത് ഞങ്ങളുടെ നഴ്സറി സ്കൂളിനു വിട്ടു തന്ന ഇബ്രാഹിം കുട്ടി മാഷ്‌, നാലാം ക്ലാസ് വരെ പഠിപ്പിച്ച ബ്ലോസ്സം ടീച്ചർ, ചാന്ദ്നി ടീച്ചർ എന്നിവരെ കൂടി കൂട്ടത്തിൽ ഓർക്കാം. നാലാം ക്ലാസ് വരെ പഠിച്ചത് തൃത്താല എന്ന സ്ഥലത്തുള്ള ടി.ഇ.എം.എസ് എന്ന സ്കൂളിൽ.


 ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിച്ച ബെഥനി സ്കൂളിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത്, മലയാളം പഠിപ്പിച്ച ബെന്നി സാറിനെയാണ്. ബെന്നി സാറിൻറ്റെ ക്ലാസ്സിൽ ഇരിക്കാൻ ഞങ്ങൾക്കൊക്കെ വലിയ ഇഷ്ടമായിരുന്നു. മലയാളം പഠിക്കാൻ ഉള്ള അമിത താൽപര്യം കൊണ്ടൊന്നും അല്ല. ചെറുപ്പക്കാരനും സുമുഖനും ആയിരുന്ന ബെന്നി സാർ രസകരമായി ക്ലാസ് എടുക്കും. ധാരാളം തമാശ പറയും. പലപ്പോഴും പാഠപുസ്തകത്തിൽ ഇല്ലാത്ത കഥകൾ പറഞ്ഞു തരും.


  പക്ഷെ അത് മാത്രമല്ല കാര്യം, ബെന്നി സാറിന്റെ ക്ലാസ്സെടുക്കലിൽ  അത്യാവശ്യം എരിവും പുളിയും ഉണ്ടാവും. ശകുന്തളയുടെ പാഠം എടുക്കുന്ന സമയത്ത് ശകുന്തളയുടെ അംഗ ലാവണ്യ വർണ്ണനയൊക്കെ ഉണ്ടാവും. ദർഭമുന കാലിൽ കൊണ്ടു എന്ന നാട്യം ഒക്കെ അഭിനയിച്ചു കാണിക്കും. ദുഷ്യന്തൻറ്റെ പ്രേമവും വിരഹവും ഒക്കെ പൊടിപ്പും തൊങ്ങലും വച്ച് വിവരിക്കുമ്പോൾ, കേട്ടിരിക്കുന്ന ഞങ്ങളും ഒരു സ്വപ്നലോകത്ത് എത്തിയിട്ടുണ്ടാകും. ആ പ്രായത്തിൽ ഞങ്ങൾ ആണ്‍കുട്ടികൾക്ക് എന്താണ് ഇത്ര താല്പര്യം എന്ന് പ്രത്യേകം പറയേണ്ടല്ലോ. ബെന്നി സാറിനെയും സാറിൻറ്റെ ക്ലാസ്സും പെണ്‍കുട്ടികൾക്കും ഇഷ്ടമായിരുന്നിരിക്കണം. സാറിന്റെ കഥകൾ കേട്ട് അവർ കുണു കുണാ എന്ന് ചിരിച്ചു കൊണ്ടിരിക്കുന്നത് മാത്രം ഓർമ്മയുണ്ട്.


  ബെന്നി സാർ ഒരിക്കൽ ക്ലാസ്സിലെ ബ്ലാക്ക് ബോർഡിൽ എഴുതിത്തന്ന, പാഠപുസ്തകത്തിൽ ഇല്ലാത്ത ഒരു നാലു വരി കവിത ഇവിടെ കുറിക്കാം. എല്ലാ വരിയിലും ആദ്യ മൂന്നക്ഷരം ആവർത്തിച്ച്‌ വരുന്നതാണ് അതിന്റെ പ്രത്യേകത.


കുലമാകുലമാക്കുന്ന
പാതകപ്പാതകണ്ടു ഞാൻ
തകരാതകരാഗത്തോടി
ടിവനോടിവനോർവ്വിയിൽ

    പത്താം ക്ലാസ്സിൽ എത്തിയപ്പോൾ കണക്കിനും ഇംഗ്ലിഷിനും ട്യൂഷൻ എടുത്ത മാഷാണ് വാര്യർ മാഷ്. എൻറ്റെ ഉപ്പാടെ ഹൈസ്കൂൾ മാഷായിരുന്നു വാര്യർ മാഷ്. തൃത്താല ഹൈസ്കൂളിൽ നിന്ന് റിട്ടയർ ചെയ്തു, ആലൂർ എന്ന തനി നാട്ടിൻപുറത്തെ തറവാട്ടു വീട്ടിൽ, അൽപസ്വൽപ്പം കവിതയെഴുത്തുമായി സ്വസ്ഥമായി കഴിഞ്ഞിരുന്ന മാഷ് ഉപ്പാടെ നിർബന്ധത്തിനു വഴങ്ങിയാണ് എനിക്ക് കണക്കും ഇംഗ്ലീഷും പഠിപ്പിക്കാൻ സമ്മതിച്ചതു. രണ്ടു നിബന്ധനകളോടെ. ഒന്ന്, എല്ലാ ഞായറാഴ്ചയും രാവിലെ പത്തു മണി മുതൽ പന്ത്രണ്ടു മണി വരെ ക്ലാസ്, അതിനു ഒമ്പതേ കാലിനു കൂറ്റനാട് സെൻറ്ററിൽ നിന്ന് പുറപ്പെടുന്ന പ്രയാഗ ബസ്സിൽ കയറി തന്നെ വരണം. രണ്ടു,  ഇരുനൂറു പേജിൻറ്റെ രണ്ടു നോട്ടുബുക്ക് വാങ്ങണം. ഒന്ന് കണക്കിനും മറ്റൊന്ന് ഇംഗ്ലീഷിനും. ഓരോ ആഴ്ചയും അതിൽ എൻറ്റെ സംശയങ്ങൾ എഴുതി കൊണ്ടു വരണം. ആ സംശയങ്ങൾ തീർത്തു കൊടുക്കൽ മാത്രമായിരിക്കും ട്യൂഷനിൽ നടക്കുന്നത്. എങ്ങനെയുണ്ട് മാഷും മാഷിൻറ്റെ നിബന്ധനകളും?


 നിബന്ധനകളൊക്കെ മാഷിൻറ്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്ന എൻറ്റെ ഉപ്പ അപ്പടി സമ്മതിച്ചു. ആദ്യത്തെ ആഴ്ചകൾ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു. ഞായറാഴ്ച രാവിലത്തെ ദൂരദർശൻ പരിപാടികൾ ഒഴിവാക്കിയാണ് ട്യൂഷന് പോകേണ്ടത്. പിന്നത്തെ പ്രശ്നം, എങ്ങനെ സംശയങ്ങൾ ഉണ്ടാക്കുംഎന്നതാണ്. ഞായറാഴ്ച രാവിലെ പാഠപുസ്തകം തുറന്നു സംശയങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണ്. ആ ആഴ്ച സ്കൂളിൽ പഠിപ്പിച്ചത് കാര്യമായി ഒന്നും മനസ്സിലാകാത്ത എനിക്ക് എന്ത് സംശയം? സംശയങ്ങൾ ഉണ്ടാവണമെങ്കിലും കുറച്ചു വിവരം വേണം എന്ന് അപ്പോൾ മനസ്സിലായി. പിന്നെ പിന്നെ കണക്കും ഇംഗ്ലീഷും മാത്രം സ്കൂളിൽ പഠിപ്പിക്കുന്നത് കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങി. എന്ത് പഠിപ്പിച്ചാലും അതിൽ നിന്നൊക്കെ ചോദ്യങ്ങൾ ഉണ്ടാക്കാൻ ഞാൻ പഠിച്ചു. ഉത്തരം പറയാൻ മാഷ്ക്കും താൽപര്യം. അതിനു സിലബസിൽ ഉള്ളതാണോ അല്ലേ എന്നുള്ളതൊന്നും പ്രശ്നമല്ല.


  ഞായറാഴ്ച രാവിലെകളോടുള്ള പേടിയൊക്കെ മാറി. ആലൂർ ബസ്റ്റോപ്പിൽ നിന്നും ചമ്മിണിക്കാവു അമ്പലത്തിൻറ്റെ മുന്നിലൂടെ നടന്നു , അമ്പലപ്പറമ്പ് മുറിച്ചു കടന്ന്, ആളൊഴിഞ്ഞ ഇടവഴിയിലൂടെ ഉള്ള ആ നടപ്പും, അത് കഴിഞ്ഞുള്ള രണ്ടു മണിക്കൂർ ട്യൂഷനും ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി.


   സംശയനിവാരണം ഒക്കെ കഴിഞ്ഞാൽ, മാഷ് എഴുതിയ കവിതകൾ ഇടക്ക് എന്നെ കാണിക്കും. സംസ്കൃത വാക്കുകൾ നിറഞ്ഞതാണ്‌ എല്ലാ കവിതകളും. അത് കൊണ്ടു തന്നെ എനിക്കൊന്നും മനസ്സിലായിരുന്നില്ല. അത് ഞാൻ മാഷിനോട് പറയുകയും ചെയ്തു. മാഷ് കുറച്ചൊക്കെ പറഞ്ഞു വിശദീകരിച്ച് മനസ്സിലാക്കിത്തരാൻ നോക്കും. പിന്നെ വലിയ കാര്യമില്ല എന്ന് മനസ്സിലാക്കി വേണ്ടെന്നു വെക്കും.


   എല്ലാം കാര്യങ്ങളും അടുക്കും ചിട്ടയിലും വേണം എന്ന് മാഷ്ക്ക് നിർബന്ധമായിരുന്നു. മേശപ്പുറത്തു പുസ്തകങ്ങൾ ഒരിക്കലും ചിതറിക്കിടക്കാൻ പാടില്ല. എല്ലാം മേൽക്കു മേലെ അടുക്കി വച്ചിരിക്കണം. മാത്രമല്ല, പുസ്തകങ്ങളുടെ അരിക് മേശയുടെ അരികുമായി നോക്കിയാൽ, ചെരിഞ്ഞിരിക്കാൻ പാടില്ല എന്ന് വരെ മാഷ്ക്ക് നിർബന്ധമായിരുന്നു.


   ഞാൻ പ്ലസ്ടുവിനു പഠിച്ചത് പെരുമ്പിലാവ് എന്ന സ്ഥലത്തുള്ള അൻസാർ സ്കൂളിലായിരുന്നു. പെരുമ്പിലാവ് മൂരിച്ചന്ത കഴിഞ്ഞാൽ അന്ന് ഏറ്റവും പ്രസിദ്ധം ഞങ്ങളുടെ സ്കൂൾ തന്നെയായിരുന്നു.


  പ്ലസ്ടു ക്ലാസ് ടീച്ചർ ആയിരുന്ന സയ്യിദ് സർനെ മറക്കാൻ കഴിയില്ല. എല്ലാവർക്കും ഇഷ്ടമായിരുന്നു, തമിഴ്നാട്ടുകാരനായിരുന്ന മലയാളം അറിയാത്ത സയ്യിദ് സാറിനെ. വളരെ നന്നായി സർ ഫിസിക്സ്ക്ലാസ്സെടുക്കും. പരീക്ഷക്ക്‌ എങ്ങാനും മാർക്ക്  കുറഞ്ഞാൽ ഞങ്ങളെക്കാൾ വിഷമം സാറിനായിരിക്കും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഓർമിക്കാനുള്ളത് അത് മാത്രം അല്ല. സ്കൂളിൽ ആർട്ട്‌സ് സ്പോർട്സ് മത്സരങ്ങൾക്ക് വേണ്ടി കുട്ടികളെ ഹൗസുകൾ ആക്കി തിരിക്കുന്ന പരിപാടി ഉണ്ടല്ലോ? ഹൌസ് ക്യാപ്റ്റന്മാർ, ഏറ്റവും സീനിയേഴ്സ് എന്ന നിലക്ക് പ്ലസ്ടു ക്ലാസ്സിൽ നിന്നായിരിക്കും. ഏതെങ്കിലും സ്പോർട്സിലോ ഗെയിംസിലോ ഒക്കെ വർഷങ്ങളായി തിളങ്ങി നില്ക്കുന്നവരെയാണു സാധാരണ ക്യാപ്റ്റന്മാരാക്കുന്നതു. അപ്രാവശ്യം സയ്യിദ് സർ ആ പതിവ് തെറ്റിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പിൻനിരക്കാരായ, എന്നാൽ കുറച്ചൊക്കെ കഴിവ് ഉണ്ട് എന്ന് സാറിനു തോന്നിയ നാല് പേരെ സർ ഹൌസ് ക്യാപ്റ്റന്മാരായി നിർദേശിച്ചു. ഒരു കൊല്ലം മുൻപ് മാത്രം ആ സ്കൂളിൽ ചേർന്ന കലാകായികമായി ഒന്നും ചെയ്തിട്ടില്ലാത്ത എനിക്കും ഒരു നറുക്ക് വീണു.  എൻറ്റെ കൂട്ടുകാർ പോലും എന്നോടു പറഞ്ഞു 'ഇത് നിനക്ക് പറ്റുന്ന പണിയല്ല, സാറിനോട് പറഞ്ഞു മാറ്റണം' എന്ന്. പക്ഷെ സയ്യിദ് സർ തീരുമാനിച്ചു കഴിഞ്ഞിരുന്നു. തികച്ചും അവിചാരിതമായി ഞാനങ്ങനെ "ബ്ലൂ" ഹൗസിൻറ്റെ ക്യാപ്റ്റൻ ആയി.


  ജീവിതത്തിൽ അത് വരെ ചെയാത്തത് പലതും ക്യാപ്റ്റൻ പണിയുടെ ഭാഗമായി ഞാൻ ചെയ്തു. അറിയാത്ത പല കാര്യങ്ങളും പഠിച്ചു. ആദ്യം മടിച്ചു നിന്ന കൂട്ടുകാർ പിന്നെ ഒപ്പം നിന്നു. മത്സരങ്ങളിൽ കുട്ടികളെ ചേർക്കാനും ടീമുകളെ ഉണ്ടാക്കാനും ഞാനും കൂട്ടുകാരും അഞ്ചാം ക്ലാസ് മുതലുള്ള എല്ലാ ക്ലാസ്സുകളിലും കയറി ഇറങ്ങി. ഞങ്ങൾ എല്ലാ ഗെയിമുകളുടെയും നിയമങ്ങൾ പഠിച്ചു. കളിക്കിടയിൽ തർക്കങ്ങൾ ഉണ്ടാവുമ്പോൾ അത് ആവശ്യമായിരുന്നു. നാടകത്തിൽ രണ്ടു സീനിൽ അഭിനയിക്കാൻ ആളെ കിട്ടാതായപ്പോൾ, വിറച്ചു കൊണ്ടു സ്റ്റേജിൽ കയറി കാണാപ്പാഠം പഠിച്ച ഡയലോഗ് ഉരുവിട്ടു. ഒത്തു പിടിച്ചാൽ മലയും പോരും എന്നാണല്ലോ! ഞങ്ങൾ ഒത്തു പിടിച്ചപ്പോ ഓവറോൾ ഒന്നാം സ്ഥാനം ബ്ലു ഹൗസിനു പോരുകയും ചെയ്തു. സയ്യിദ് സർ എന്തിനു പിൻ നിരക്കാരെ ക്യപ്റ്റന്മാരാക്കി എന്ന് ഇന്ന് ആലോചിക്കുമ്പോൾ എനിക്ക് മനസ്സിലാവും.


    ചെങ്ങന്നൂരിലെ എഞ്ചിനീയറിംഗ്  കാലത്തിൽ ആദ്യം ഓർമ വരുന്നതും, ആകെ എഴുതാൻ തോന്നുന്നതും, ആദ്യ സെമസ്റ്ററിൽ ഇലക്ട്രിക്കൽ തിയറി കുറച്ചു കാലം പഠിപ്പിച്ച നിഷ മിസ്സിനെക്കുറിച്ചാണ്. നിഷ മിസ്സ്‌ പഠിപ്പിച്ചത് പെട്ടെന്ന് മറന്നു പോകില്ല എന്ന് ആ ക്ലാസ്സിൽ ഇരുന്നവർക്കൊക്കെ അറിയാം. ഒരിക്കൽ  സബ്സ്റ്റിട്യൂഷൻ തിയറം എന്ന ഒരു സംഭവം പഠിപ്പിച്ചതിനു ശേഷം മിസ്സ്‌ ഒരു പ്രോബ്ലം ഇട്ടു തന്നു. ആദ്യം ഉത്തരം പറയുന്നവർക്ക് ഒരു സമ്മാനം ഉണ്ട് എന്നും പറഞ്ഞു. എനിക്കാണ് ആദ്യം ഉത്തരം കിട്ടിയത്. പിറ്റേ ദിവസം മിസ്സ്‌ ക്ലാസ്സിൽ വന്നപ്പോൾ ഒരു ഡയറിമിൽക്ക് ചോക്ലേറ്റും കൊണ്ടു വന്നിരുന്നു. അത് കിട്ടിയപ്പോൾ എനിക്കുണ്ടായ സന്തോഷം! നിഷ മിസ്സിനെ ഞാൻ ഇപ്പോഴും ഓർത്തിരിക്കുന്ന കാരണം എന്താണെന്ന് ഇനി പ്രത്യേകം പറയണ്ടല്ലോ!


 ക്ലാസ്സിലെ കുട്ടികളെയെല്ലാം വലിയ കാര്യമായിരുന്നു മിസ്സിന്. ഒരു വിധം എല്ലാവരുടെയും പേരുകൾ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ, മിസ്സിന് അറിയാമായിരുന്നു. ഒന്നാം സെമസ്റ്റർ കഴിയുന്നതിനു മുൻപ് നിഷ മിസ്സ്‌ ജോലി മാറി നമ്മുടെ കോളേജു വിട്ടു പോയി. പിന്നീട് രണ്ടു വർഷത്തിനു നിഷ മിസ്സ്‌ വീണ്ടും കോളേജിൽ വന്നു. വിവാഹത്തിനു ക്ഷണിക്കാൻ. മിസ്സ്‌ എല്ലാ ക്ലാസ്സിലും കയറിയിറങ്ങി കല്യാണം വിളിച്ചു. 'എ' ബാച്ചിൽ എത്തിയപ്പോൾ ആരോ ചോദിച്ചു:


"ഞങ്ങളെ ഒക്കെ ഓർമ്മയുണ്ടോ?"
"പിന്നെ.. ഓർമയുണ്ട്...."
"ഞങ്ങളുടെ പേരൊക്കെ ഇപ്പോഴും ഓർമയുണ്ടോ?"
"കുറച്ചൊക്കെ...."


"എന്നാൽ എൻറ്റെ പേര് പറയാമോ?" എന്ന് പറഞ്ഞു ആരോ കൈ പൊക്കി. നിഷ മിസ്സ്‌ കൃത്യമായി പേര് പറഞ്ഞു. പിന്നെയും രണ്ടു മൂന്നു പേർ കൈ പൊക്കി. മിസ്സ്‌ അവരുടെ പേരും പറഞ്ഞു. ക്ലാസ് മുഴുവൻ അന്തം വിട്ടിരുന്നു. പിന്നെ അധികം പരീക്ഷിക്കാൻ ആർക്കും തോന്നിയില്ല. ചിരിച്ചു കൊണ്ടു നിഷ മിസ്സ്‌ എല്ലാവരെയും കല്യാണത്തിന് ക്ഷണിച്ചു. നിഷ മിസ്സിന് ക്ലാസിലെ കുട്ടികളെ ശരിക്കും കാര്യമായിരുന്നു എന്ന് ഇപ്പൊ ആലോചിക്കുമ്പോൾ മനസ്സിലാവുന്നു.


വാൽകഷ്ണം
----------------------
റോസിലി ടീച്ചറും, ബെന്നി സാറും, വാര്യർ മാഷും, സയ്യിദ് സറും, നിഷ മിസ്സും എങ്ങനെ എന്നെ സ്വാധീനിച്ചു എന്ന് ഇന്ന് എനിക്ക് മനസ്സിലാവും.  ഇത്രയും  വരെ ക്ഷമയോടെ ഈ കുറിപ്പ്  വായിച്ചെങ്കിൽ നിങ്ങൾക്കും ഒരു ഏകദേശ ധാരണ കിട്ടിയിട്ടുണ്ടാവും. അവർ പ്രത്യക്ഷമായും പരോക്ഷമായും പഠിപ്പിച്ച പാഠങ്ങൾ പറ്റാവുന്നിടത്തെല്ലാം ഞാൻ പ്രാവർത്തികമാക്കുന്നു. അവരോടും അവരെപ്പോലെയുള്ള മറ്റു അനേകം അദ്ധ്യാപകരോടും ഉള്ള എൻറ്റെ ഒരു ചെറിയ നന്ദി പ്രകടനമായി ഈ കുറിപ്പിനെ കരുതുക.


വാൽത്തുമ്പ്
-------------------

ഈ കുറിപ്പ്,  നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ കുറിച്ച്  ഓർമിക്കാൻ നിങ്ങൾക്കു കാരണമായെങ്കിൽ അത് തന്നെ വലിയ കാര്യം എന്ന് ഞാൻ കരുതുന്നു. അവരെ കുറിച്ച് നാല് വരിയെങ്കിലും കമ്മൻറ്റിൽ  എഴുതി ആ ഓർമ്മ പങ്കിട്ടാൽ ഈ എഴുത്തിൻറ്റെ ഉദേശ്യം സഫലമായി എന്ന് കൂടി കരുതും.

2015 ഓഗസ്റ്റ് 16, ഞായറാഴ്‌ച

ജിയോക്കുള്ള കത്ത് - 2


 നീ കത്തെഴുതാം കത്തെഴുതാം എന്ന് പറഞ്ഞിട്ട് എവിടെ? നടക്കുന്ന കാര്യം വല്ലതുമാണോ നീ പറഞ്ഞത്? ഇനിയിപ്പൊ ആ കത്ത് കിട്ടിയിട്ട് ഒരു മറുപടി എഴുതാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത് കൊണ്ട് ഞാൻ തന്നെ വീണ്ടും എഴുതാൻ തീരുമാനിച്ചു.


ഇവനെന്തിനാ ഇങ്ങനെ കത്തെഴുതുന്നത്‌ തോന്നുന്നുണ്ടാവും. ആ തോന്നൽ അവിടെ നിക്കട്ടെ, ആദ്യം ഇത് പറ....ആർക്കാ കത്ത് വായിക്കാൻ ഇഷ്ടമില്ലാത്തത്? തനിക്കുള്ള ഒരു കത്ത് പോസ്റ്റ്മാൻ കൊണ്ടു വന്നു തരുന്നത് ഒന്ന് ആലോചിച്ച് നോക്ക്. അടുത്ത ബന്ധുവോ സുഹൃത്തോ തനിക്കായി എഴുതിയത്. എന്നിട്ടത് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്ത്, പിന്നെ ഒന്നു കൂടി  വായിച്ച്. കോടാനുകോടി മനുഷ്യർ ജീവിച്ചു മരിക്കുന്ന ഈ ലോകത്ത് തനിക്ക് മാത്രമായി ഒരു കത്ത്. ഒരിക്കലെങ്കിലും ഒരു കത്ത് കിട്ടാത്തവർ ഉണ്ടാകുമോ? ഉണ്ടെങ്കിൽ അവർക്ക് ജീവിതത്തിൽ ചിലത് നഷ്ടമായി എന്ന് തോന്നുന്നു.


ഏതായാലും, അങ്ങനെ ചില കത്തുകൾ കിട്ടാനും വായിക്കാനുമുള്ള ഭാഗ്യം എനിക്കും ഉണ്ടായിട്ടുണ്ട്. ഇപ്പോഴൊന്നുമല്ല കെട്ടോ ..... പണ്ട്. അതിൽ ചില കത്തുകളൊക്കെ ഇപ്പോഴും ഒരു നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. കത്തെഴുതാനുള്ള എൻറ്റെ മടി കാരണം പലർക്കും മറുപടി അയച്ചില്ല. കൈയക്ഷരം മോശമായിരുന്നതും ഒരു കാരണാമായിരുന്നു എന്ന് പറയാം.


ഇപ്പൊ കത്ത് “എഴുതുക”യല്ലല്ലോ, കീബോർഡിൽ ടൈപ്പ് ചെയ്യുകയല്ലേ!. അപ്പൊ പിന്നെ കൈയക്ഷരത്തിൻറ്റെ പ്രശ്നം വരുന്നില്ല. എന്നാ പിന്നെ കിടക്കട്ടെ കുറച്ചു കത്തുകൾ എൻറ്റെ വക, എന്ന് ഞാനും കരുതി.


പിന്നെ ഉണ്ടാകാവുന്ന ചോദ്യം “ഇവൻ എന്താ എനിക്ക് തന്നെ എഴുതുന്നത്?” എന്നാണ്. തികച്ചും ന്യായമായ ചോദ്യം. അതിനു നല്ലൊരു ഉത്തരം പറയേണ്ട ബാധ്യത എനിക്കുക്കുണ്ടെന്നു തോന്നുന്നു.


ശരി പറയാം....


കുറേ മുൻപ് നടന്ന സംഭവമാണ്. ചെങ്ങന്നൂർ കോളേജിലെത്തി ആദ്യത്തെ കൊല്ലം. സംഭവത്തിലെ പ്രധാന സാക്ഷിയും മുഖ്യ പ്രതിയും ഒരാൾ തന്നെയാണ്. നമ്മുടെ ഒപ്പം താമസിച്ചിരുന്ന അരുണ്‍. മുഴുവൻ പേര് അരുണ്‍ പോത്തൻ ഫിലിപ്പ്. ഇപ്പൊ ആ പഹയനെക്കുറിച്ച് ഒരു വിവരവുമില്ല. ഫേസ്ബുക്കിലും കാണുന്നില്ല. സത്യം പറഞ്ഞാൽ അതിൽ വലിയ അത്ഭുതം തോന്നുന്നുമില്ല. അവൻ പണ്ടേ അങ്ങനെയൊക്കെത്തന്നെ.


പണ്ടത്തെ അവൻറ്റെ കാര്യങ്ങൾ ആലോചിക്കുമ്പോൾ രസമാണ്. അവനൊരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. ഓർമ്മയുണ്ടോ അതൊക്കെ? വീട്ടിൽ വലിയ നിയന്ത്രണത്തിലായിരുന്നു എന്ന് തോന്നുന്നു അവനെ വളർത്തിയത്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ വീട്ടിലേക്ക് ഫോണ്‍ വിളിച്ചില്ലെങ്കിൽ അവൻറ്റെ അച്ഛൻ അന്വേഷിച്ചു വരുമായിരുന്നു.


ആരോടും അത്യാവശ്യത്തിൽ കൂടുതൽ ഒന്നും മിണ്ടില്ല അവൻ. നമ്മുടെ വീട്ടിൽ ഉള്ളവരിൽ ഏറ്റവും പാവത്താൻ അവനായിരുന്നു എന്ന് പറയാം. ബാക്കിയുള്ളവർ വലിയ കുഴപ്പക്കാരൊന്നുമല്ലെങ്കിലും ആരും അത്ര മോശമല്ലായിരുന്നു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. നിൻറ്റെ കാര്യം പിന്നെ പറയാതിരിക്കുകയാണ് ഭേദം. നമ്മൾ അരുണിനെ എന്തൊക്കെ പറഞ്ഞു ചൂടാക്കാൻ നോക്കിയിരിക്കുന്നു...അവൻ ദേഷ്യം വന്നാലും കടിച്ചു പിടിച്ച് ക്ഷമിച്ചിരിക്കും.


ആസ്ത്മയുടെ പ്രശ്നമുണ്ടായിരുന്നു അവന്. എന്നാലും അതിൻറ്റെ ബുദ്ധിമുട്ട് ഒരിക്കൽ പോലും അവൻ നമ്മളെ അറിയിച്ചില്ല. നമ്മളെല്ലാവരും കൂടി രാത്രി വൈകി സഹജിൻറ്റെ മുറിയിൽ ഒറ്റക്കട്ടിലിൽ തലങ്ങും വിലങ്ങും കിടന്നു ഗഹനമായ വിഷയങ്ങൾ ചർച്ച ചെയ്ത് സമയം കളയുമ്പോൾ, അവനും ഉണ്ടാവും...ജനാലക്കരികിലെ മേശയും ചാരി.... ചില ദിവസങ്ങളിൽ വലിവ് കൂടുമ്പോൾ, അവൻ കഷ്ടപ്പെട്ട് ശ്വാസം വലിക്കുന്നത് വളരെ ശ്രദ്ധിച്ചാൽ മാത്രം കേൾക്കാം.


വീട്ടിൽ നിന്ന് പുറത്ത് കടന്നപ്പോൾ കിട്ടിയ സ്വാതന്ത്രം അവനും അവൻറ്റേതായ രീതിയിൽ ഉപയോഗപ്പെടുത്തി. നമ്മളായിരിക്കും അവനെ ആദ്യം സിനിമക്കൊക്കെ കൊണ്ടു പോയത്. പക്ഷെ പിന്നീട് ആരും കമ്പനി കൊടുക്കാൻ ഇല്ലെങ്കിലും ഒറ്റക്ക് സിനിമക്ക് പോകാൻ തുടങ്ങി അവൻ. ചിലപ്പോൾ ആഴ്ചയിൽ ഒന്നും രണ്ടും സിനിമ ഒക്കെ കാണും. ഒരു പക്ഷേ ഒന്ന് ഒറ്റക്കിരിക്കാൻ വേണ്ടി ആയിരിക്കും അവനാ സിനിമകൾക്ക്‌ പോയിരുന്നത് എന്ന് തോന്നുന്നു.


ഒരിക്കൽ ഞാൻ അവൻറ്റെ കൂടെ ഒരു ജെറ്റ്ലീ സിനിമക്ക് പോയി. ചിഞ്ചു തിയറ്ററിൻറ്റെ വെട്ടിത്തിളങ്ങുന്ന വെള്ളിത്തിര. ആദ്യമായിട്ടാണ് ഞാൻ ജെറ്റ്ലീയുടെ സിനിമ കാണുന്നത്. ഏതോ ചൈനീസ് പുരാണമാണ് കഥ. എന്ന് പറഞ്ഞാൽ വെറും അടിപിടി മാത്രമൊന്നുമല്ല. ജെറ്റ്ലി പറക്കുകയൊക്കെ ചെയ്യും! അടികൂടുന്നതിനിടയിലുള്ള ചാട്ടമല്ല ഞാൻ പറയുന്നത് കെട്ടോ. ശരിക്കുമുള്ള പറക്കൽ. പറക്കുന്നതിനിടയിൽ പുള്ളിക്കാരൻ താഴെ നിൽക്കുന്നവരോട് സംസാരിക്കുകയും ചെയ്യും. അതൊക്കെ കണ്ട് ഞാൻ സന്തോഷത്താൽ മതിമറന്നു പോയി. അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതി എന്നായി. ഇൻറ്റർവെൽ ആയപ്പോൾ ഞാൻ അരുണിനോട് 'പോവാം' എന്ന് പറഞ്ഞു. അപ്പൊ അവൻ പറയുകയാണ്‌ 'വേണ്ട...ഇനിയാണ് നല്ല ഫൈറ്റിംഗ്' എന്ന്. 'നിനക്കെങ്ങനെ അറിയാം?' എന്ന് ചോദിച്ചപ്പൊ അവൻറ്റെ മറുപടി 'ഇത് ഞാൻ ഇന്നലെ കണ്ടതാ...' എന്നായിരുന്നു. അതായിരുന്നു അരുണ്‍ പോത്തൻ ഫിലിപ്പ്.


അവൻറ്റെ മറ്റൊരു ഭ്രാന്തായിരുന്നു പുഴയിൽ കുളിക്കാൻ പോകൽ. കോളേജു കഴിഞ്ഞാൽ കമ്പ്യൂട്ടർ ലാബിൽ ഒരു അഞ്ചര മണി വരെ ചെലവഴിക്കും. അത് കഴിഞ്ഞാൽ സൈക്കിളെടുത്ത് ഫുൾ സ്പീഡിൽ വീട്ടിലെത്തും അവൻ. എന്നിട്ട് തോർത്തുമെടുത്തു പുഴയിലേക്ക്. നമ്മളൊക്കെ നേരത്തെ പുഴയിലെത്തി കുളിയും നീന്തലും കഴിഞ്ഞ് തിരിച്ച് കയറാനുള്ള തെയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ടാവും. എന്നാലും അവൻ ഓടി വന്നു തോർത്തുമെടുത്തു പുഴയിൽ ചാടും.  ചിലപ്പോൾ അവൻ എത്തുമ്പോഴേക്കും നമ്മൾ കുളി കഴിഞ്ഞു തിരിച്ച് വീട്ടിൽ എത്തിയിട്ടുണ്ടാവും. എന്നാലും അവൻ ഒറ്റക്ക് പുഴയിൽ പോകും. പലപ്പോഴും രാത്രിയാവും മടങ്ങി വരാൻ. ഈ കാര്യങ്ങളൊക്കെ അവൻറ്റെ അച്ഛനും അമ്മയും എങ്ങാനും അറിഞ്ഞിരുന്നെങ്കിൽ അന്നേ അവൻറ്റെ പഠിപ്പും നിർത്തിച്ചു വീട്ടിലേക്കു കൊണ്ടു പോയേനെ.


എന്നെപ്പോലെ അവനും ചെങ്ങന്നൂര് വന്നതിനു ശേഷമാണ് നീന്തൽ പഠിച്ചത്. നിൻറ്റെ തന്നെ പരിശീലനം. പിന്നെ അജയും കുറച്ചൊക്കെ പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇനിയാണ് ഞാൻ പറയാൻ വന്ന സംഭവം നടക്കുന്നത്.


സെക്കൻറ്റ് സെമസ്റ്ററിലെ ഏതോ ഒരു യൂണിവേഴ്സിറ്റി പരീക്ഷ കഴിഞ്ഞ ദിവസം. അന്ന് പുഴയിൽ പോകാൻ നമ്മുടെ കൂടെ  സീനിയേഴ്സ് കുറച്ചു പേരും ഉണ്ടായിരുന്നു. കെ. പി, ഡെന്നി, വിവേക്, വയനു, അങ്ങനെ കുറച്ചു പേർ. പിന്നെ സ്ഥിരാംഗങ്ങൾ ആയ സഹജ്, അഭിലാഷ്, ജിബു സാർ എന്നിവരും. അരുണും ഞാനും നീയും ഉണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. എല്ലാവരും കൂടെ വെള്ളത്തിലിറങ്ങി കുളിയും കളിയും. ബഹളത്തിന് ഒരു കുറവും ഇല്ല.


ആ കടവിൽ, കരയിൽ നിന്ന് കുറച്ച് വിട്ട് വെള്ളത്തിനടിയിൽ ഒരു പാറ ഉണ്ടായിരുന്നത് ഓർമ്മയുണ്ടോ?. നീ തന്നെയാണു അത് ആദ്യം കണ്ടുപിടിച്ചത്. നമ്മൾ അത് വരെ നീന്തി പാറയിൽ ചവിട്ടി നിൽക്കും. എന്നിട്ട് തിരിച്ചു നീന്തും. പരിചയമുള്ളവർക്ക് മാത്രം കണ്ടുപിടിക്കാൻ പറ്റുന്ന ഒളിഞ്ഞിരിക്കുന്ന പാറ. ആ പാറ വരെയാണ് പരമാവധി നമ്മളൊക്കെ നീന്തുന്നത്. അതിനു ശേഷം പുഴയുടെ കൂടുതൽ ആഴമുള്ള ഭാഗം തുടങ്ങുകയാണ്. നാട്ടുകാരുടെ കണക്കനുസരിച്ചു പുഴയുടെ നടുക്ക് ഒരു പത്താൾക്കുള്ള ആഴമുണ്ട്. എന്തിനാണ് ആളുകൾ പുഴയുടെ ആഴം ആൾക്കണക്കിൽ പറയുന്നത്? അടിക്കണക്കിൽ പറഞ്ഞാൽ പോരെ?


ബാക്കിയെല്ലാവരും ആഴം കുറഞ്ഞ ഭാഗത്ത്‌ വെള്ളത്തിൽ കളിച്ചു തിമിർക്കുന്നു. ഞാനും നീയും അരുണും മാത്രം നീന്തി വന്ന് ആ പാറയിൽ ചവിട്ടി നിൽക്കുകയാണ്. അപ്പോഴാണ്‌ അരുണ്‍ ചോദിച്ചത് 'നമുക്ക് അക്കരെക്ക് നീന്തിയാലോ?' എന്ന്. നീ മുൻപ് തന്നെ ഒന്നോ രണ്ടോ തവണ അക്കരേക്കു നീന്തി തിരിച്ചു വന്നിട്ടുണ്ട്. നീന്തൽ നന്നായി പഠിച്ചു കഴിഞ്ഞാൽ പുഴ നീന്തിക്കടക്കണം എന്ന് ഞാൻ മുൻപേ കരുതിയിട്ടുള്ളതുമാണ്. എന്നാലും അപ്പൊ അവൻ ചോദിച്ചപ്പോൾ വേണ്ട എന്നാണു ആദ്യം തോന്നിയത്.


പക്ഷേ അരുണ്‍ തീരുമാനിച്ച മട്ടാണ്, നിനക്കാണെങ്കിൽ വേണെമെങ്കിൽ ആവാം എന്ന ഭാവം. എന്നാലും ഇങ്ങനെ പെട്ടെന്ന് ഒരു ഒരുക്കവും ഇല്ലാതെ... പിന്നെ ഞാനായിട്ട് വേണ്ട എന്ന് എങ്ങനെ പറയും? നിങ്ങൾ രണ്ടു പേരും ഉണ്ടല്ലോ എന്ന ധൈര്യവും കൂടി ആയപ്പോൾ...... എന്തിനേറെ പറയുന്നു? ഞാനും സമ്മതിച്ചു.  


സത്യം പറയട്ടെ, ഇതിപ്പോ എഴുതുമ്പോൾ തന്നെ എൻറ്റെ നെഞ്ചിടിക്കുകയാണ്. പമ്പാ നദിക്കു അവിടെ നല്ല ആഴം മാത്രമല്ല, നല്ല ഒഴുക്കുമുണ്ട്. ആ ഒഴുക്ക് കൂടി കണക്കിലെടുത്ത് വേണം നീന്താൻ. വലത്ത് നിന്ന് ഇടത്തോട്ടാണ് ഒഴുക്ക്. അക്കരെ ഒരു കുളിക്കടവുണ്ട്, പക്ഷെ നേരെ എതിരെ ആയിട്ടല്ല, കുറച്ചു ഇടതു മാറിയിട്ടാണ് അതുള്ളത്‌. ആ കടവിലേക്ക് നീന്തിയാൽ  തിരിച്ചു വരുമ്പോൾ ഒഴുക്കിനെതിരെ നീന്തേണ്ടി വരും. അത് ബുദ്ധിയല്ല, കാരണം തിരിച്ചു വരുമ്പോൾ ക്ഷീണം കൂടാനേ സാധ്യതയുള്ളൂ.


അങ്ങനെ അക്കരെക്കുള്ള കടവിലേക്ക് നീന്തുന്നതിനു പകരം, നമ്മൾ നിൽക്കുന്നതിൻറ്റെ നേരെ എതിർവശത്തേക്ക് നീന്താൻ തീരുമാനമായി. നമ്മൾ സഹജിനോടോ മറ്റോ വിളിച്ചു കാര്യം പറഞ്ഞു.


ആദ്യം നീ തന്നെ നീന്തി തുടങ്ങി, പിന്നാലെ ഞങ്ങളും. പുഴ നീന്തിക്കടക്കുന്നത് ഒരു അനുഭവം തന്നെയാണന്നേ പറയാനുള്ളൂ. ആദ്യം വിചാരിച്ച അത്ര ഒഴുക്ക് ഇല്ല എന്ന് പിന്നെ തോന്നി. ഒന്നോ രണ്ടോ മിനിറ്റ് കൊണ്ടു അക്കരെയെത്തി. നേരത്തെ തീരുമാനിച്ച പോലെ, നേരെ തന്നെയാണു നീന്തിയത്‌. പക്ഷെ അവിടെ എത്തിയപ്പോഴത്തെ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. ആ ഭാഗത്ത് പുഴക്കര ആകെ കാടു പിടിച്ചു കിടക്കുകയാണ്. അത് കൊണ്ടു കരക്ക്‌ കയറാൻ ഒരു നിവൃത്തിയുമില്ല. കാലു നിലത്തു കുത്താനും വയ്യ. വെള്ളത്തിനടിയിൽ മുളങ്കുറ്റികൾ അല്ലെങ്കിൽ ചളി. അവസാനം നമുക്ക് കരയിലെ വള്ളികളിൽ പിടിച്ചു തൂങ്ങികിടക്കേണ്ടി വന്നു. നന്നായി കിതക്കുന്നുണ്ട്. ഒന്ന് വിശ്രമിക്കാതെ തിരിച്ചു നീന്താനും പറ്റില്ല. ഞാൻ അരുണിനെ നോക്കി; അവൻ തൂങ്ങിക്കിടന്നു ചിരിക്കുകയാണ്.  ആദ്യമായി പുഴ നീന്തിക്കടന്നതിൻറ്റെ സന്തോഷം അവൻറ്റെ മുഖത്തു കാണാം.


കുറച്ചു നേരം നമ്മൾ അവിടെ തൂങ്ങിക്കിടന്നു. അക്കരെ ബാക്കിയല്ലാവരും വെള്ളത്തിൽ കളിക്കുന്നത് വളരെ ചെറുതായി കാണാം. നമ്മൾ ഇക്കരെക്കു വന്നത് തന്നെ അവർ മറന്നു പോയിട്ടുണ്ടാവും എന്ന് തോന്നി. നീ ഇടക്ക് കാലു കുത്താൻ എവിടെയെങ്കിലും സ്ഥലം കിട്ടുമോ എന്ന് നോക്കുന്നുണ്ടായിരുന്നു. അവസാനം ചെളിയിൽ കാലു പുതഞ്ഞപ്പോൾ ആ പണി വേണ്ടെന്നു വച്ചു. പിന്നെ വീണ്ടും തൂങ്ങികിടപ്പായി.


എനിക്കാണെങ്കിൽ ഈ പൊന്തപ്പടർപ്പുകൾക്കിടയിൽ പാമ്പുണ്ടാവുമോ എന്നൊരു ചിന്ത. തൂങ്ങിക്കിടന്ന് കൈയും വേദനിച്ചു തുടങ്ങി. കിതപ്പ് മുഴുവനും മാറിയിട്ടില്ലെങ്കിലും എങ്ങനെയെങ്കിലും അവിടന്നു ഒന്ന് പോയാൽ മതി എന്നായി. അങ്ങനെ ‘തിരിച്ചു പോകാം’ എന്ന് ഞാൻ പറഞ്ഞു.


പതിവ് പോലെ നീ മുന്നിൽ നീന്തി. പിന്നാലെ അരുണ്‍, പിന്നെ ഞാൻ.


ഇങ്ങോട്ട് നീന്തിയ പോലെ അല്ലായിരുന്നു തിരിച്ചുള്ള നീന്തൽ. നേരത്തെയുണ്ടായിരുന്നത്ര ശക്തി ഇപ്പൊ കിട്ടുന്നില്ല. അതോ പുഴയുടെ ഒഴുക്ക് കൂടിയോ? അരുണ്‍ മുന്നിൽ തന്നെയുണ്ട്. ഏതായാലും ഇങ്ങോട്ട് നീന്തിയപ്പോൾ ഉണ്ടായിരുന്ന സ്പീഡ് ഇല്ല എന്ന് ഉറപ്പ്.


അരുണും ഞാനും തമ്മിലുള്ള അകലം കൂടിക്കൂടി വന്നു. മാത്രമല്ല പതുക്കെ ഞാൻ വലത്തേക്ക് ഒഴുകി നീങ്ങുന്നുമുണ്ട്. അപ്പോഴേക്കും പുഴയുടെ ഒത്തനടുവിൽ എത്തിയിട്ടുണ്ടാവും. കൈകൾക്ക് ഒരു കടച്ചിൽ....വീണ്ടും വേഗത കുറഞ്ഞു.... ശ്വാസം എത്ര കഴിച്ചിട്ടും പോര എന്ന് തോന്നൽ... ഞാൻ നീന്തുന്നുണ്ടെങ്കിലും മുന്നോട്ടു നീങ്ങുന്നില്ല എന്ന് എനിക്ക് മനസ്സിലായി...


ആ നിമിഷം...... കാര്യങ്ങൾ കൈ വിട്ടോ എന്ന് തോന്നിയ ഒരു നിമിഷം.


പെട്ടെന്ന് പുഴയുടെ ആഴം എൻറ്റെ മനസ്സിൽ വന്നു. പത്താൾക്കുള്ള ആഴം എന്ന് കടവിനടുത്ത് താമസിക്കുന്ന ആൾ പറഞ്ഞത് എൻറ്റെ ചെവിയിൽ മുഴങ്ങി......ആ ആഴം എത്രയുണ്ടാവും എന്ന് അറിയാതെ മനസ്സിൽ സങ്കല്പ്പിച്ചു പോയി. നെഞ്ച് പട പടാ എന്ന് ഇടിച്ചു....കൈകാലുകൾ കുഴഞ്ഞു......ശ്വാസമെടുക്കാനുള്ള വെപ്രാളത്തിൽ രണ്ടു തവണ വെള്ളം കുടിച്ചു.... ഒരു തവണ ഒന്ന് മുങ്ങിപ്പൊങ്ങി.


ഉള്ള ശക്തി മുഴുവൻ എടുത്തു ഞാൻ കൈകാൽ അടിച്ചു പൊങ്ങി നിന്നു. തല മാത്രം വെള്ളത്തിന്‌ മുകളിൽ. അങ്ങനെ കുറച്ചു സെക്കൻറ്റുകൾ. ഒരു ബക്കറ്റിലെ വെള്ളത്തിൻറ്റെ മുകളിൽ പെട്ട ഒരു ഉറുമ്പിൻറ്റെ ചിത്രമാണ് മനസ്സിൽ. എത്ര നേരം ഇങ്ങനെ നിൽക്കാൻ കഴിയും? മനസ്സും ശരീരവും വീണ്ടും തളരുന്നു ....


നീയും അരുണും കുറേ മുന്നിലെത്തിയിരിക്കുന്നു......ആ സമയത്ത്, ഞാൻ നിൻറ്റെ പേര് വിളിച്ചോ എന്ന് എനിക്ക് ഓർമയില്ല. അതോ നീ ഇടക്കൊന്നു തിരിഞ്ഞു നോക്കിയതാണോ? ഏതായാലും പിന്നെ ഞാൻ കാണുന്നത് നീ തിരിച്ചു നീന്തുന്നതാണു.


അരുണിനേയും കടന്നു നീ പുഴയുടെ നടുക്ക് തിരിച്ചെത്തി. നീ വന്നപ്പോൾ തന്നെ പകുതി ധൈര്യമായി എന്ന് തോന്നി. പിന്നെ നീ നീന്തി എൻറ്റെ പിറകു വശത്ത് വന്നു. എന്നിട്ട് ഒരു കൈ കൊണ്ട് എന്നെ തള്ളി. എന്നിട്ട് 'നീന്തിക്കോ, ഇനി കുറച്ചേ ഉള്ളു...' എന്ന് പറഞ്ഞു.


ഞാൻ ആ തള്ളലിൽ കുറച്ചു മുന്നോട്ടു നീങ്ങി. പേടി മാറി, പക്ഷെ അപ്പോഴും കിതപ്പ്, കുഴഞ്ഞ കൈകൾ. വീണ്ടും നിൻറ്റെ തള്ളൽ... അങ്ങനെ പതുക്കെ പതുക്കെ മുന്നോട്ട്...


സംഗതി വശപ്പിശകാണെന്നു അപ്പോഴേക്കും കരയിലുള്ളവർക്ക് മനസ്സിലായിരുന്നു. നീന്തി വന്നു രക്ഷപ്പെടുത്താൻ പറ്റിയ ആരും അതിലില്ല. എന്നാലും അവർ പരമാവധി മുന്നോട്ട് വന്നു കാത്തു നിൽക്കുകയാണ് എന്നെ പിടിക്കാൻ. നിൻറ്റെ തള്ളലിൻറ്റെ ഊക്കിൽ പതുക്കെ പതുക്കെ ഞാൻ വെള്ളത്തിനടിയിലെ പാറയുടെ ഭാഗത്ത്‌ എത്തിയപ്പോഴേക്കും അവർ എന്നെ പിടിച്ചു വലിച്ചു. ഇനി ഒരു സെക്കൻറ്റ് കൂടി എനിക്ക് വെള്ളത്തിൽ പൊങ്ങി നിൽക്കാൻ കഴിയില്ലായിരുന്നു എന്ന് എനിക്ക് തോന്നി.


അവർ എന്നെ പൊക്കി ആഴം വളരെ കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടു വന്നു. പിന്നെ ഞാൻ തന്നെ നടന്നു കരക്ക്‌ കയറി. പിന്നെ കരയിലെ പുല്ലിലേക്ക്‌ മലർന്നു വീണു. ക്ഷീണവും ആശ്വാസവും ഒരേ സമയം തോന്നി. എല്ലാ തമാശകളും നിന്ന് പോകുമായിരുന്ന, കളി കാര്യമാകുമായിരുന്ന ഒരു നിമിഷമാണ് കടന്നു പോയത്. പിറ്റേന്നത്തെ പത്രത്തിൽ "എഞ്ചിനീയറിംഗ് വിദ്യാർഥി പുഴയിൽ ....." എന്നിങ്ങനെ തുടങ്ങുന്ന ഒരു ചെറിയ പെട്ടിക്കോളം വാർത്തയാണ് വഴിമാറിപ്പോയത്. ഞാൻ കുറച്ചു നേരം അങ്ങനെ കിടന്നു, നീയും അരുണും പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ വെള്ളത്തിൽ തന്നെയുണ്ട്‌.


കുറച്ചു കഴിഞ്ഞ് ഞാനെഴുന്നേറ്റു  അരുണിനെ വിളിച്ചു. അവൻ ഒന്നും അറിയാത്ത പോലെ ചിരിച്ചു കൊണ്ട് "എന്ത് പറ്റി? എന്താ ഇറങ്ങാത്തത്?" എന്ന് ചോദിച്ചു.


പിന്നെ ഞാൻ നിന്നെ നോക്കി.. നീ  "രക്ഷപെട്ടു അല്ലേടാ" എന്ന ഭാവത്തിൽ തല കുലുക്കി  ചിരിച്ചു. ഞാൻ വീണ്ടും കണ്ണടച്ചു കിടന്നു.


ഇതൊക്കെ നിനക്ക് ഓർമയുണ്ടോ? നിനക്ക് കോളേജിലെ എന്ത് മണ്ണാങ്കട്ടയാണ് പിന്നെ ഓർമ്മ ഉള്ളത്? ഈ സംഭവമാണ് നിന്നെ 'ഹീറോ' ആക്കി ഒരു കഥ എഴുതും അന്ന് ഞാൻ അന്ന് പറഞ്ഞത്. അല്ലാതെ നീ കരുതിയത്‌ പോലെ..........


നീ അന്ന് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ, തിരിച്ചു നീന്തിയില്ലായിരുന്നുവെങ്കിൽ, ഇന്നീ കത്ത് ഞാൻ നിനക്ക് എഴുതുമായിരുന്നോ? എൻറ്റെ ജീവൻ രക്ഷിക്കാത്ത നിനക്കെന്തിന് ഞാൻ കത്തെഴുതണം?


വേറെ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ല. ബാക്കി ഇനിയൊരു എഴുത്തുണ്ടെങ്കിൽ അപ്പോഴാവാം.


ഇപ്പൊ നിർത്തട്ടെ.


മിറാഷ്


വാൽക്കഷ്ണം:
-------------------------

ചിലപ്പോൾ അങ്ങിനെയാണ്, വലിയ മലമറിക്കൽ ഒന്നും വേണ്ടി വരില്ല. തക്കസമയത്ത് പിറകിൽ നിന്നുള്ള ഒരു 'തള്ള്' മാത്രം മതിയാവും  ജീവിതം തന്നെ മാറി മറിയാൻ. അതിനുള്ള മനസ്സുണ്ടാവണം എന്ന് മാത്രം.

2015 ഓഗസ്റ്റ് 9, ഞായറാഴ്‌ച

ജിയോക്കുള്ള കത്ത്

എടാ ജിയോ,
    നിനക്ക് സുഖം തന്നെ എന്ന് കരുതുന്നു. അല്ല, അമേരിക്കയിൽ കുടുംബസമേതം സസുഖം വാഴുന്നു എന്ന് തന്നെ കരുതട്ടെ. ഇവിടെ എനിക്കും ഭാര്യക്കും കുഞ്ഞുകുട്ടി പരാധീനങ്ങൾക്കും പരമ സുഖം. നിനക്ക് ഞാൻ ഒരു കത്ത് എഴുതുന്നത് ആദ്യമായിട്ടായിരിക്കും. നാല് കൊല്ലം ഒന്നിച്ചു താമസിച്ചവരും കൂട്ടുകാരും ഒക്കെ ആണെങ്കിലും ഒരു കത്തൊക്കെ എഴുതും എന്ന് പ്രതീക്ഷിക്കാവുന്ന ബന്ധം ആയിരുന്നു നമ്മൾ തമ്മിൽ എന്ന് പറയാനാവില്ല. നമുക്ക് രണ്ടു പേർക്കും നമ്മുടേതായ "ഫ്രൻസ് സർക്കിൾ" വേറെ തന്നെ ഉണ്ടായിരുന്നല്ലോ. ചിലപ്പോൾ ഈ കത്ത് കാണുമ്പോൾ "ഇവനൊന്നും വേറെ പണിയില്ലേ" എന്ന് തോന്നാനും മതി. ഇപ്പോൾ ഈ കത്തെഴുതാൻ ചെറിയ ഒരു കാരണം ഉണ്ട്. അത് വഴിയേ പറയാം.


എന്താണു നാട്ടിലെ വിശേഷങ്ങൾ? അച്ഛൻ, അമ്മ, ചേച്ചി, അനിയത്തി? കുറെ കാലമായി അവരെയൊക്കെ കണ്ടിട്ടു. വെറുതെ വിശേഷം ചോദിക്കുന്നതിൽ വലിയ അർത്ഥമില്ല എന്നറിയാം. ഒളരി വഴിയൊക്കെ ഇടക്ക് പോകാറുണ്ട്. എൻറ്റെ ഉമ്മാടെ വീട് അന്തിക്കാട് ആണു നിനക്ക് അറിയാമോ? അന്തിക്കാട്ടേക്കു തൃശൂർ നിന്ന് ഒളരി വഴി ആണല്ലോ പോകേണ്ടത്. സമയം എപ്പോഴും ഒരു പ്രശ്നം ആയതു കൊണ്ടു ഒരിക്കൽ പോലും നിൻറ്റെ വീട്ടിൽ കയറാൻ കഴിഞ്ഞില്ല. പിന്നെ നീ അവിടെ ഉണ്ടാവുകയുമില്ലല്ലോ!


അവർക്കൊക്കെ എന്നെ ഓർമ്മ ഉണ്ടാവുമോ? പഠിക്കുന്ന സമയത്ത് നിൻറ്റെ വീട്ടിൽ എത്ര തവണ ഞാൻ വന്നിട്ടുണ്ടാവും? നിൻറ്റെ വീടിനെകുറിച്ചുള്ള ഓർമകളിൽ, ഒരു ദിവസം അവിടെ വന്നു രാത്രി താമസിച്ചതും, രാവിലെ പ്രാതലിനു കഞ്ഞിയും പയറും കിട്ടിയതും ഒക്കെ ഉണ്ട്. നിൻറ്റെ വീട്ടിൽ അപ്പനും അമ്മയും ഉദ്യോഗസ്ഥരായതു കൊണ്ടും എല്ലാവർക്കും നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടതുള്ളതു കൊണ്ടും, പ്രാതലിനും ഉച്ച ഭക്ഷണത്തിനും കൂടി ഒറ്റത്തവണ മാത്രം പാചകം. എനിക്കെന്തായാലും ആദ്യാനുഭവമായിരുന്നു. അത്ഭുതവും ബഹുമാനവും ഒക്കെ തോന്നിയിരുന്നു. പിന്നെ ചേച്ചിയുടെ കല്യാണത്തിനു എല്ലാരും കൂടെ വണ്ടിയൊക്കെ എടുത്തു വന്നതും ഓർമ്മയുണ്ട്.


നിൻറ്റെ അച്ഛൻ ആദ്യത്തെ കൊല്ലം കോളേജിൽ വന്നതും രസകരമായ ഒരു ഓർമയാണ്. നീ എല്ലാവരെയും പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ നിൻറ്റെ ക്ലാസ്സിലെ പെണ്‍കുട്ടികളെയും പരിചയപ്പെടുത്തി. കാൻറ്റീനിൽ എല്ലാവരും കൂടി ഇരിക്കുകയാണു. ഹേമ, ഗ്രേമ, വീണ എന്നിവരൊക്കെ ഉണ്ട്. വേറെ ആരൊക്കെ എന്ന് ഓർമയില്ല. പെണ്‍കുട്ടികളുമായുള്ള നിൻറ്റെ ചങ്ങാത്തം അച്ഛനു ഇഷ്ടപെട്ടിട്ടുണ്ടാവില്ല എന്ന് തോന്നുന്നു. അവിടെ വച്ച് തന്നെ കയ്യോടെ തോമസ്‌ മാഷിൻറ്റെ ഒരു ഉപദേശം കിട്ടി. നിനക്കല്ല! അവിടെയുള്ള എല്ലാ പെണ്‍കുട്ടികൾക്കും കൂടിയുള്ള ഉപദേശമായിരുന്നു:


"കളി ചിരി ഒക്കെ നല്ലത് തന്നെ. ഒരു കാര്യം മറക്കണ്ട. മുള്ള് വന്നു ഇലയിൽ വീണാലും ഇല വന്നു മുള്ളിൽ വീണാലും കേടു ഇലക്കു തന്നെ!"


എല്ലാ ഇലകളും തല താഴ്ത്തി ഇരുന്നു. കാൻറ്റീനിൽ കനത്ത മൌനം. നിന്നെക്കുറിച്ച് അച്ഛനു നല്ല മതിപ്പ് ആണെന്നു അതോടെ എല്ലാവർക്കും മനസ്സിലായി.


നമ്മൾ ആദ്യത്തെ ഒരു കൊല്ലം താമസിച്ച, വയലിനടുത്തുള്ള വലിയ പറമ്പുള്ള വീട് ഓർമ്മയുണ്ടോ?. ആ പറമ്പിലെ മാവിൽ നീ കല്ലെറിഞ്ഞു മാങ്ങ വീഴ്ത്തുന്നത് എനിക്കിപ്പോഴും കണ്മുന്നിലെന്ന പോലെ ഓർമയുണ്ട്. നിൻറ്റെ ഉന്നം അപാരം എന്നെ പറയാവൂ! മാങ്ങ എറിഞ്ഞു വീഴ്ത്താൻ മാത്രമല്ല അത് പോലെയുള്ള വേറെ എന്ത് സാഹസിക പരിപാടികൾക്കും നീ ആയിരുന്നു മുന്നിൽ. നിൻറ്റെ താൽപ്പര്യത്തിലും ധൈര്യത്തിലും ആണ് വയൽ മുറിച്ചു കടന്നു നമ്മളെല്ലാവരും ആദ്യമായി പുഴയിൽ കുളിക്കാൻ പോയത്. പിന്നെ പുഴയിൽ കുളിക്കൽ നമ്മുടെ ചെങ്ങന്നൂർ ജീവിതത്തിൻറ്റെ ഭാഗമായി. അത് ഏറ്റവും ഉപയോഗപ്പെടുത്തിയത് ഞാനും അരുണ്‍ പോത്തനുമാവും.


എന്നെ സംബന്ധിച്ചിടത്തോളം നീന്തൽ പഠിക്കുക എന്നതും പുഴയിൽ നീന്തുക എന്ന് പറയുന്നതും ഒരു സ്വപ്നം പൂവണിഞ്ഞ പോലെയാണ്. വെറുതെ പറയുകയല്ല. എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ തറവാട്ടു വീടിൻറ്റെ അടുത്ത് കുളമൊക്കെ ഉണ്ടായിരുന്നെങ്കിലും അവിടെ പോകാൻ അനുവാദം ഇല്ലായിരുന്നു. സ്കൂൾ അവധിക്കാലത്ത് എല്ലാ കസിൻസും തറവാട്ടിൽ വരുന്ന സമയത്ത് മാത്രം ചില ദിവസങ്ങളിൽ ആരും കാണാതെ കുളത്തിൽ പോകും. പക്ഷെ പല വട്ടം ശ്രമിച്ചിട്ടും നീന്തൽ പഠിക്കാൻ കഴിഞ്ഞില്ല. ഒരിക്കൽ വാഴപ്പിണ്ടിയൊക്കെ വെട്ടി കൊണ്ടു പോയി നീന്തൽ പഠിക്കാൻ ശ്രമിച്ചിട്ടും ഉണ്ട്. പിന്നെ വലുതായപ്പോൾ പലരും പറഞ്ഞു ഇനി നീന്തൽ പഠിക്കാൻ കഴിയില്ല എന്ന്. എന്നിട്ടും ഞാൻ പതിനെട്ട് വയസ്സിൽ നീന്തൽ പഠിച്ചെങ്കിൽ  നിൻറ്റെ ഒരാളുടെ സഹായത്താലും പ്രോത്സാഹനത്താലും മാത്രം  ആണു.


നീയുമായുള്ള ഓർമ്മകളിൽ ഏറ്റവും രസകരമായത് ഏതാണെന്ന് അറിയാമോ? നമ്മൾ രണ്ടു പേരും കൂടി നിൻറ്റെ ക്ലാസ്സിൽ ഒരു പാട്ട് പാടിയത്. ആദ്യ വർഷം തന്നെയാണു, ഏതു സെമസ്റ്റർ എന്ന് ഓർമയില്ല. അന്നത്തെ നിൻറ്റെ സി ബാച്ചിലെ ഒരു പെണ്‍കുട്ടി നമ്മുടെ ജിബു സാറിനു ഒരു ചുവന്ന റോസാപൂ കൊടുത്തു. എന്തോ പന്തയം വെച്ചിട്ടോ മറ്റോ ആണെന്ന് തോന്നുന്നു അത് ചെയ്തത്. ഈ സംഭവം നീ എന്നോടു വൈകീട്ട് വീട്ടിൽ എത്തിയപ്പോഴാണ് പറയുന്നത്. എനിക്ക് സത്യത്തിൽ ഭയങ്കര ദേഷ്യം ആണ് വന്നത്. ഒന്നാമത് ജിബു എൻറ്റെ റൂം മെയ്റ്റ് ആണു. തണ്ടും തടിയും ഒന്നുമില്ലാത്ത പാവമാണ്. ഈ പൂ കൊടുക്കൽ അവനെ കളിയാക്കിയതാണ് എന്ന് എനിക്ക് തോന്നി. അല്ല! പുരുഷവർഗ്ഗത്തെ തന്നെ കളിയാക്കി എന്ന് തോന്നി എന്നും പറയാം. ജിബുവാണെങ്കിൽ ഒന്നും മിണ്ടാതെ ഇങ്ങു പോന്നു. വേറെ വല്ലവരും ആണെങ്കിൽ ആ കുട്ടി വിവരം അറിഞ്ഞേനെ.


ധാർമിക രോഷം അങ്ങനെ തിളച്ചു മറിയുകയാണ്.  ഈ അഹങ്കാരത്തിന് പകരം വീട്ടണം എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. ശരി എന്ന് നീയും. എന്തെങ്കിലും ആയിക്കോ എന്നെ വിട്ടേക്കൂ എന്ന് ജിബു സാറും. നമ്മൾ പലതും ആലോചിച്ചു, കടുത്ത പ്രയോഗങ്ങൾ ഒന്നും വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചു. ഇനി ഇത്തരം പരിപാടി ആ കുട്ടി ചെയ്യാതിരിക്കാൻ, ഓർമയിൽ നിൽക്കുന്ന, എന്തെങ്കിലും ചെയ്‌താൽ മതി. അവസാനം, ആ കുട്ടിയെ കളിയാക്കി ഒരു പാട്ട് ഉണ്ടാക്കി ഇറക്കാം എന്ന് തീരുമാനമായി. അങ്ങനെ കുറെ ആലോചിച്ചപ്പോ ഒരു പാട്ട് കിട്ടി. എൻറ്റെ നാട്ടിൽ, പട്ടാമ്പി ഭാഗത്തൊക്കെ പ്രചാരമുള്ള ഒരു നാടൻ പാട്ടുണ്ട്.   അതിൻറ്റെ വരികൾ നിനക്ക് ഓർമയുണ്ടാവില്ല. കുറച്ചു വരികൾ ഇവിടെ എഴുതാം:


* * * * * * * * * * * * * * * * * * * ** * * * * * * * * ** * * * * * * * * *
“മല്ലി പെരുംജീരം  മഞ്ഞൾ കൊത്തമ്പാരി അമ്മിമ്മേലിട്ടിട്ടു നീട്ടിയരച്ചോവർ


അയലത്തെ മൂസാക്ക സൈക്കിളെടുത്തീട്ടു വട്ടത്തിൽ ചവിട്ട്യേപ്പൊ നീളത്തിൽ പൊയോവർ
മല്ലി പെരുംജീരം  മഞ്ഞൾ കൊത്തമ്പാരി അമ്മിമ്മേലിട്ടിട്ടു നീട്ടിയരച്ചോവർ


അയലത്തെ പാത്തുമ്മ മുറ്റത്തെറങ്ങീട്ട് മേപ്പട്ടു നോക്ക്യപ്പൊ ആകാശം കണ്ടോവർ
മല്ലി പെരുംജീരം  മഞ്ഞൾ കൊത്തമ്പാരി അമ്മിമ്മേലിട്ടിട്ടു നീട്ടിയരച്ചോവർ


ഓമല്ലൂര് കാക്ക അഞ്ചെട്ടു കോമാങ്ങ മേപ്പട്ടു നോക്കീട്ടു അണ്ട്യോടെ വിഴുങ്ങ്യോവർ
മല്ലി പെരുംജീരം  മഞ്ഞൾ കൊത്തമ്പാരി അമ്മിമ്മേലിട്ടിട്ടു നീട്ടിയരച്ചോവർ


കൊണ്ടോട്ടി മൂസാക്ക ഒരു കെട്ടു പപ്പടം ഒറ്റച്ചവിട്ടിനു എല്ലാം പൊടിച്ചോവർ
മല്ലി പെരുഞ്ചീരം മഞ്ഞൾ കൊത്തമ്പാരി അമ്മിമ്മേലിട്ടിട്ടു നീട്ടിയരച്ചോവർ”
* * * * * * * * * * * * * * * * * * * ** * * * * * * * * ** * * * * * * * * *


ഇത്രയൊക്കെയെ ഓർമ്മ ഉള്ളു. ഈ പാട്ടിൻറ്റെ ചുവടു പിടിച്ചു, രാത്രി വൈകി കുത്തിയിരുന്നു, ഞാൻ ഒരു എട്ടു വരി പാട്ടെഴുതി. ആദ്യ വരി മാത്രമേ ശരിക്ക് ഓർമ കിട്ടുന്നുള്ളൂ:


"കോവളത്തുള്ളോരു കോങ്കണ്ണി പെണ്ണിനെ കോലു പോലുള്ളൊരു കോങ്കണ്ണൻ കെട്ടീലൊ"
പിന്നെ പുട്ടിനു തേങ്ങ ചേർക്കുന്നത് പോലെ "മല്ലി പെരുംജീര"വും ഉണ്ട്.


ബാക്കി വരികൾ റോസാപ്പൂ സംഭവത്തിൻറ്റെ വിവരണവും പ്രതികരണവും ഒക്കെ ആണു. ബാക്കി വരികളൊന്നും മുഴുവനായി ഇപ്പോൾ ഓർമയില്ല. അടുത്ത ദിവസം നിൻറ്റെ ക്ലാസ്സിൽ ബ്രെയ്ക്ക് സമയത്ത് ഒന്നിച്ചു പാടാം എന്ന് തീരുമാനിച്ചു കിടന്നുറങ്ങി.


പിറ്റേ ദിവസം പ്ലാൻ ചെയ്തത് പോലെ കാര്യങ്ങൾ നടപ്പിലാക്കി. ആ കുട്ടി ക്ലാസ്സിൽ ഉള്ള സമയം നോക്കി നീ വന്നു എന്നെ വിളിച്ചു. നമ്മൾ രണ്ടു പേരും നിൻറ്റെ ക്ലാസ്സിൻറ്റെ മുന്നിൽ, മേശയിൽ ചാരി നിന്ന്, പോക്കറ്റിൽ നിന്ന് പാട്ടെഴുതിയ കടലാസ് തുണ്ട് എടുത്തു, പാട്ട് മുഴുവനും പാടി. ഇതൊക്കെ ചെയ്യാനുള്ള തൊലിക്കട്ടി അന്നേ ഉണ്ടായിട്ടല്ല!... ഞാൻ പറഞ്ഞല്ലോ ധാർമിക രോഷം!....


പാട്ട് കഴിഞ്ഞപ്പോൾ നിൻറ്റെ ക്ലാസ്സിലുള്ളവർ അന്തം വിട്ടു ഇരുന്നതല്ലാതെ പ്രത്യേകിച്ച് പ്രതികരണം ഒന്നും കണ്ടില്ല. ആരെക്കുറിച്ചാണ് പാട്ട് എന്നോ, എന്താണു സംഭവം എന്നോ അധികം ആർക്കും അറിയില്ലല്ലോ? മൊത്തം ചീറ്റിപ്പോയോ എന്ന് സംശയം. ആ കുട്ടിയാണെങ്കിലൊ വളരെ ഹാപ്പി ആയി നമ്മളോടു വന്നു പാട്ട് നന്നായിട്ടുണ്ട് എന്നും പറഞ്ഞു. മാത്രമല്ല ആ പാട്ട് എഴുതിയത് തരുമോ എന്നും ചോദിച്ചു.  നമ്മളെ ഒന്ന് ആക്കിയതാണോ? ഏതായാലും കടലാസ് തുണ്ട് ആ കുട്ടിക്ക് കൊടുത്തു ഞാൻ സ്ഥലം കാലിയാക്കി.


അന്ന് വൈകീട്ട്, ഒരു പക്ഷെ നീ അറിയാത്ത ഒരു സംഭവം കൂടി നടന്നു. ക്ലാസ്സുകൾ വിട്ട സമയം. ഗ്രാഫിക്സ് ഹാളിൽ വച്ച് കോവളം കുട്ടിയുടെ കൂട്ടുകാരി കുട്ടിയെ  യാദൃശ്ചികമായി  കണ്ടു. പലതും പറഞ്ഞു വിഷയം സ്വാഭാവികമായി അന്നത്തെ പാട്ട് സംഭവത്തിലെത്തി.  ആ കുട്ടിയുടെ അഭിപ്രായം ആ പാട്ട് പാടിയത് തല്ലിപ്പൊളി പരിപാടി ആയി എന്നാണ്. മോങ്ങാനിരുന്നവൻറ്റെ തലയിൽ തേങ്ങാ വീണു എന്ന് പറഞ്ഞ പോലെ, എനിക്ക് കലി കയറി. പിന്നെ അവിടെ നടന്ന സംഭാഷണം:


അതിനു താൻ പാട്ട് കേട്ടൊ?  ....
കേട്ടില്ല. കേട്ടവർ പറഞ്ഞു. അപ്പൊ മനസ്സിലായി തറ പാട്ടായിരുന്നു എന്ന്...


അത് സാരമില്ല. തറപ്പരിപാടി ചെയ്തതിനു പകരം ഒരു തറപ്പാട്ട് എന്ന് കരുതിയാൽ മതി...
ഒരു പൂ കൊടുത്തതാണോ ഇത്ര വലിയ മോശം കാര്യം? ....


ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിക്ക് ചുവന്ന റോസാപ്പൂ കൊടുക്കുന്നത് എന്തിനാണ്?  ....
അതിനിപ്പെന്താ കുഴപ്പം? ....


അല്ലെങ്കിലും പുറത്തു പഠിച്ചു വന്ന നിങ്ങൾക്കൊന്നും അതിലൊന്നും ഒരു കുഴപ്പവും ഉണ്ടാകില്ല. അതാണല്ലോ അവിടത്തെ കൾച്ചർ? നിങ്ങളെ പോലെയുള്ളവരാണു, ആ കൾചർ ഇങ്ങോട്ട് കൊണ്ടു വന്നു,  നാട്ടിലുള്ള നല്ല പിള്ളേരെ കൂടി കേടാക്കുന്നത്! .....


ആ കുട്ടി പിന്നെ ഒന്നും മിണ്ടിയില്ല. കുറച്ചു നേരം പുറത്തേക്കു നോക്കി നിന്നു. പിന്നെ പോകുകയാണെന്ന് പറഞ്ഞു ഹാൾ വിട്ടിറങ്ങി. ഞാൻ പിന്നെയും അവിടെ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞു, അരിശം തീർന്നപ്പോൾ, അത്രേം പറയേണ്ടിയിരുന്നില്ല എന്നെനിക്ക്‌ തോന്നി.


പിറ്റേ ദിവസം കോളേജിൽ നിന്ന് വന്നിട്ട് നീ  പറഞ്ഞു
“ആ കോവളം കുട്ടിയും കൂട്ടുകാരും മുഴുവനും ദേഷ്യത്തിലാണ് ഉള്ളത്. നമ്മുടെ പാട്ടിൻറ്റെ ഇഫക്ട് ആണ് എന്ന്. ഏതായാലും വിചാരിച്ച പോലെ അല്ല. സംഗതി ഏറ്റിട്ടുണ്ട്”


അതിൻറ്റെ അടുത്ത ദിവസം നീ പറഞ്ഞു ഇപ്പൊഴും അതു തന്നെ അവസ്ഥ ആരും മിണ്ടുന്നില്ല എന്ന്.


കുറച്ചു ദിവസം അങ്ങനെ പോയി... പിന്നൊരു ദിവസം നീ പറഞ്ഞു "ഞാൻ  പാട്ടുണ്ടാക്കിയതിനു അവരോടു സോറി ഒക്കെ പറഞ്ഞു എന്നിട്ടും ഒരു രക്ഷയുമില്ല. വേറെ എന്തോ പ്രശ്നം ഉണ്ട്.... ആ എന്തെങ്കിലും ആവട്ടെ ...."


പാട്ടല്ല പ്രശ്നം, ഗ്രാഫിക്സ് ഹാൾ ആയിരിക്കും എന്ന് നിന്നോടു പറയണം എന്നുണ്ട്. പറയാൻ ധൈര്യം ഇല്ല. ഞാൻ കാരണം  ക്ലാസ്സിലെ കുട്ടികളുമായി തന്നെ നീ വെറുതെ തെറ്റിയല്ലോ എന്ന ചിന്ത വേറെ. ഏതായാലും ഈ പ്രശ്നം ആരും അറിയാതെ പരിഹരിക്കാം എന്ന് ഞാൻ തീരുമാനിച്ചു.


പിറ്റേന്ന് ആ കൂട്ടുകാരി കുട്ടി ലാബിൽ നിന്ന് ഇറങ്ങി വരാന്തയിലൂടെ നടന്നു വരുമ്പോൾ ഞാൻ പിടികൂടി. ഒരു ക്ഷമാപണം ഒന്നും നടത്തിയില്ല. “അപ്പോഴത്തെ ഒരു ദേഷ്യത്തിന് പറഞ്ഞതാണ്, കാര്യമാക്കണ്ട. ഞാൻ കാരണം നിങ്ങൾ ക്ലാസ്മെയ്റ്റ്സ് തെറ്റി നടക്കണ്ട” എന്നൊക്കെ പറഞ്ഞു എന്നാണ് ഓർമ. ആ കുട്ടി ചിരിച്ചു. പ്രശ്നം ഒന്നും ഇല്ല എന്ന് പറഞ്ഞു.


അതിനടുത്ത ദിവസം നീ എന്നോടു വന്നു പറഞ്ഞു:


"എടാ ഞാൻ ഇത്ര ദിവസം സോറി ഒക്കെ പറഞ്ഞിട്ടും, പലതും ശ്രമിച്ചിട്ടും നടക്കാത്തത്, നീ പോയി ഒറ്റ തവണ  സംസാരിച്ചു എങ്ങനെ ശരിയാക്കി?".


ഞാൻ ചിരിക്കുക മാത്രം ചെയ്തു.


കോളേജ് ഓർമ്മകൾ അത്ര മതി. മറ്റു വിശേഷങ്ങൾ പറയാം. നിൻറ്റെ "അക്കരെക്കാഴ്ചകൾ" അനുഭവങ്ങളും വിശേഷങ്ങളും അറിഞ്ഞാൽ കൊള്ളാം. എങ്ങിനെയാണ് നീ അതിൽ എത്തിപ്പെടുന്നത്? എന്തായാലും "അക്കരെക്കാഴ്ചകൾ " അടിപൊളി സീരിയൽ തന്നെ. ആ സമയത്ത് ടി വി യിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും, പിന്നീട് യുട്യൂബിൽ എല്ലാ എപ്പിസോഡും ഞാൻ പലപ്പോഴായി കണ്ടിട്ടുണ്ടാവും. എല്ലാം ഒന്നിനൊന്നു  മെച്ചം ആണെങ്കിലും, അതിലെ സംഭാഷണങ്ങൾ തന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. നീ അഭിനയിച്ച മൾട്ടി ലെവൽ മാർക്കറ്റിംഗ് കഥയുള്ള എപ്പിസോഡും ഇഷ്ടമായി. അത് ഓഫീസിൽ ഇരുന്നു കണ്ടു ഞാൻ ചിരിച്ചു കാർപ്പറ്റ് കപ്പിയിട്ടുണ്ടു!


പിന്നെ നിൻറ്റെ അഭിനയം ഒന്ന് കൂടി മെച്ചപ്പെടാനുണ്ടു എന്നാണ് എൻറ്റെ അഭിപ്രായം. അത് വലിയ പ്രശ്നവും അല്ല. പ്രായമൊക്കെ കൂടുമ്പോൾ അതൊക്കെ മെച്ചപ്പെടും. നിനക്ക് ഒരു അൻപത്തിഅഞ്ച് വയസ്സൊക്കെ ആവുമ്പോൾ നോക്കിക്കോ, നീ കിടിലൻ അഭിനയം ആയിരിക്കും.


പിന്നെ നീ അമേരിക്കയിൽ തന്നെ സ്ഥിരതാമസമാക്കാൻ ആണൊ ഉദ്ദേശ്യം? നീ അവിടത്തെ റഗ്ബിക്കും ബെയ്സ്ബോൾ മാച്ചിനും മറ്റും പോകുന്ന ഫോട്ടോസ് ഒക്കെ കണ്ടു. അമേരിക്കക്കാരൻ സോക്കർ എന്ന് വിളിക്കുന്ന, നീ പണ്ടു കളിച്ചിരുന്ന, ഫുട്ബാൾ ഒന്നും മറക്കണ്ട. ഇടക്കൊക്കെ അതും ടി വി യിൽ കണ്ടേക്കണം. നീ അമേരിക്കയിൽ നിന്നൊക്കെ വന്നു നാട്ടിൽ ഒളരിയിൽ എത്തുമ്പോൾ ഒരു അടിപൊളി എസ് യു വിയിൽ ഒക്കെ കറങ്ങി നടന്നാലും നാട്ടുകാർ ഒന്നും പറയില്ല. പക്ഷെ ഇവിടെ വന്നു റഗ്ബി, ബെയ്സ്ബോൾ എന്നൊക്കെ പറഞ്ഞാൽ തൃശൂർക്കാര് ഘെടികൾ നല്ല ചീത്ത വിളിക്കും.


ഇനി ഞാൻ ഈ കത്തെഴുതിയ കാര്യം എന്ത് എന്ന് പറയാം. കുറച്ചു നാൾ മുൻപ് നിന്നെ "ഹീറോ" ആക്കി ഒരു കഥ എഴുതാൻ പോകുന്നു എന്ന് ഞാൻ ഫെയ്സ്ബുക്കിൽ ഒരു കമൻറ്റ് ഇട്ടിരുന്നു. അതിനു നീ എന്തെങ്കിലും മറുപടി പറയും എന്ന് ഞാൻ പ്രതീക്ഷിച്ചു. എന്തേ നീ ഒന്നും മിണ്ടാത്തത്? മറുപടി കമൻറ്റ് ഇട്ടാൽ ഞാൻ ഇനിയും സാഹിത്യത്തിൽ വല്ലതും പറയും എന്ന് കരുതിയാണോ? എങ്കിൽ അങ്ങനെ ഞാൻ ചെയ്യുന്നില്ല. നീ ഒരു മറുപടി കമൻറ്റ് ഇടണം. നിൻറ്റെ മറുപടി കിട്ടാതെ എന്റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ വേദനയിൽ നീറി നീറി കഴിയുകയാണ്.


മാത്രമല്ല നീ എൻറ്റെ പഴയ റൂംമെയ്റ്റും കൂട്ടുകാരനും ഒക്കെ ആയിട്ട് ഒരു കമൻറ്റ് ഇട്ടില്ല എന്നൊക്കെ ശ്രദ്ധിച്ചാൽ ഷിജിയോ നജ് ലയോ മറ്റോ അത് വിവാദമാക്കാൻ ചാൻസ് ഉണ്ട്. ഷിജിയാണെങ്കിൽ, പണ്ടു കോളേജിൽ പാവമായി അഭിനയിച്ചു നടന്നു ആക്ടീവ് ആകാൻ പറ്റാത്തതിൻറ്റെ സങ്കടം തീർക്കാൻ,  ഇപ്പൊ  ഫേസ്ബുക്ക് ഗ്രൂപ്പ് ആക്ടീവ് ആക്കാൻ നേർച്ച നേർന്നു, അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ റെഡി ആയി ഇരിക്കുകയാണ്.
പറഞ്ഞു വന്നത്, നീ ഒരു മറുപടി കമൻറ്റ് ഇടണം. ഇനി നിനക്ക് നിൻറ്റെ തിരക്കിട്ട ജീവിതത്തിൻറ്റെ ഇടയിൽ, അതൊന്നും ആലോചിക്കാൻ സമയം ഇല്ല എന്നാണെങ്കിൽ, നീ പറയാൻ സാധ്യത ഉള്ള നാല് മറുപടികൾ താഴെ കൊടുക്കുന്നു. ഏതെങ്കിലും ഒന്ന് കോപ്പി പേസ്റ്റ് ചെയ്ത് കമൻറ്റാൻ കനിവുണ്ടാകണം.


1. സന്തോഷം! കഥക്കായി കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു.


2. കഥ എഴുതിക്കോ, പാര പണിയരുതു.


3. നിൻറ്റെ സ്വന്തം കഥ കഴിഞ്ഞിട്ട് പോരെ ബാക്കിയുള്ളവരുടെ മെക്കട്ട് കയറാൻ?


4. നീ എന്തെങ്കിലും ചെയ്യടാ കോപ്പേ!


ഈ കത്തിനു മറുപടി പ്രതീക്ഷിക്കുന്നില്ല. ഫേസ്ബുക്കിലെ ഒരു കമൻറ്റ് മാത്രം പ്രതീക്ഷിച്ചു കൊണ്ടു ഞാൻ നിർത്തട്ടെ.


                                                                         സ്നേഹപൂർവ്വം

                                                                         മിറാഷ്

2015 ജൂൺ 5, വെള്ളിയാഴ്‌ച

ചില്ലി ചിക്കൻ

കഴിഞ്ഞ കോളേജ് ഗെറ്റ്ടുഗതർ ദിവസം. രാവിലത്തെ അലുമ്നി മീറ്റ്‌ കഴിഞ്ഞ്, എല്ലാവരും ഫോട്ടോ എടുക്കൽ തിരക്കിലാണ്. അവസാനം ഗ്രൂപ്പ് ഫോട്ടോ എടുക്കലൊക്കെ കഴിഞ്ഞപ്പോൾ, ഞങ്ങൾ രണ്ടു പേരും മാത്രമായി ഓഫീസിനു മുന്നിലെ പടികളിൽ ഇരുന്നു. പതിനാറു കൊല്ലം മുൻപു, കോളേജിൻറ്റെ അവസാന ദിവസങ്ങളിൽ ഒരു നാൾ,  ഇതേ സ്ഥലത്തു വച്ചു എടുത്ത ഫോട്ടോയുടെ റീമേക്ക്. അൻസാരിയാണ് ഫോട്ടോഗ്രാഫർ. രാവിലെ വന്നതാണെങ്കിലും, അവിടെ അങ്ങനെ ഇരുന്നു ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ആണ്, ഞങ്ങൾക്ക് ഒന്ന് ഒഴിഞ്ഞു സംസാരിക്കാൻ പറ്റിയത്.


അവൻ : എടാ ... നമ്മൾ കോളേജിൽ ഒരിക്കൽ തിരിച്ചു വന്നത് ഓർമ്മയുണ്ടോ?


ഞാൻ : എപ്പോ വന്നത്?


അവൻ : കോളേജു വിട്ടു ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞിട്ട്.... അന്ന് ചിക്കൻ കുടുങ്ങിയത്? ......


ഞാൻ :  പിന്നെ ... അതു മറക്കാൻ പറ്റുമോ?


അവൻ : അന്ന് ഒരു  ഡോക്ടറുടെ വീട്ടിൽ പോയത് ഓർമ്മയുണ്ടോ? രണ്ടു പെണ്‍മക്കളുള്ള ഡോക്ടർ .....


ഞാൻ അവനെ ചോദ്യഭാവത്തിൽ  നോക്കി.


അവൻ : എടാ .... ഞാൻ നിന്നോടു ഒക്കെ പറഞ്ഞിട്ടുണ്ട്. നീ മറന്നു പോയിട്ടുണ്ടാവും.

ഇനി ഫ്ലാഷ്ബാക്ക്.


ഫ്ലാഷ്ബാക്ക് തുടങ്ങുന്നത് കോളേജിൽ നിന്ന് തന്നെ. നമ്മൾ കോളേജ് വിട്ടതിനു ശേഷം ഒരു കൊല്ലം കഴിഞ്ഞിട്ടുണ്ടാവും. ഞങ്ങൾ കുറച്ചു പേർ കോളേജിൽ വച്ച് കാണാം എന്ന് തീരുമാനിക്കുന്നു. ഒരു ചിന്ന ഗെറ്റ്ടുഗതർ എന്ന് വേണമെങ്കിൽ പറയാം. ആരൊക്കെ വന്നു എന്ന് ഇപ്പോൾ കൃത്യമായി ഓർമ വരുന്നില്ല. ഏതായാലും ഞാനും ജിമ്മിയും ഉണ്ട് എന്ന് ഉറപ്പ്. ജോലിയിൽ കയറി അധികമായിട്ടില്ലാത്ത ആ കാലത്ത്, കുറച്ചു പണിപ്പെട്ടു ഒരു ലീവ് ഒക്കെ ഒപ്പിച്ചെടുത്താണ് അന്ന് കോളേജിൽ എത്തുന്നത്.


  അങ്ങനെ കുറെ നേരം കോളേജിൽ എല്ലാവരുമായി ചിലവഴിച്ചു, സമയം പോയതറിഞ്ഞില്ല. ഒരു മൂന്നു മണിയോ മറ്റോ ആയപ്പോൾ ഞാനും ജിമ്മിയും കൂടി പ്രിയ ഹോട്ടലിൽ പോയി ഉച്ചഭക്ഷണം കഴിക്കാം എന്ന് പ്ലാൻ ഇടുന്നു. തെറ്റിദ്ധരിക്കേണ്ട!  പ്രിയ ബാർ അല്ല, പ്രിയ ബാറിൻറ്റെ മുകളിലെ നിലയിലുള്ള ഫാമിലി റസ്റ്റോറൻറ്റ് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.


  അങ്ങനെ ഞങ്ങൾ രണ്ടു പേരും വിശന്നു കരിഞ്ഞ അവസ്ത്ഥയിൽ പ്രിയയിൽ എത്തുന്നു. പൊറോട്ടയും ചില്ലിചിക്കനും ഓർഡർ ചെയ്തു കത്തിയടി തുടരുന്നു. പ്രിയയിലെ പൊറോട്ടയും ചില്ലിചിക്കനും പ്രസിദ്ധമാണ്. അങ്ങനെ വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ സംഭവം മേശപ്പുറത്തെത്തി. നല്ല വിശപ്പുള്ളത് കൊണ്ടാവും എന്നേക്കാൾ മുൻപേ ജിമ്മി ഒരു കഷ്ണം എടുത്തു വായിലിട്ടു കഴിഞ്ഞു. സമയം കളയാതെ ഞാനും ഒരു കഷ്ണം എടുത്തു കടിച്ച സമയത്താണ്,  അത് കണ്ടത്...


  തൊട്ടപ്പുറത്ത് ജിമ്മി, നെഞ്ചിൽ കൈ വച്ച്, കണ്ണും തുറിച്ചു ഇരിക്കുന്നു!
 എനിക്കാദ്യം ഒന്നും മനസ്സിലായില്ല.


 "എന്ത് പറ്റി" എന്ന് ചോദിച്ചിട്ട് അവൻ ഒന്നും മിണ്ടുന്നില്ല! അല്ല! അവനൊന്നും മിണ്ടാൻ പറ്റുന്നില്ല. ശ്വാസം തന്നെ കിട്ടാത്ത പോലെ ഇരിക്കുകയാണ്!


 എൻറ്റെ നെഞ്ചിടിച്ചു. എന്ത് ചെയ്യണം എന്നറിയാത്ത രണ്ടു സെക്കൻഡ്.


പിന്നെ ചാടി എഴുന്നേറ്റു ഉറക്കെ വെയിറ്ററെ വിളിച്ചു. വിളി കേട്ട് ആരൊക്കെയോ ഓടി വന്നു. ഓടി വന്നവരും ഞാനും വീണ്ടും വീണ്ടും ജിമ്മിയോടു കാര്യം ചോദിച്ചിട്ടും, അവൻ അതേ അവസ്ഥയിൽ കണ്ണും തുറിച്ചു ഇരിക്കുകയാണ്.


  ഒരു മിനിറ്റ് കഴിഞ്ഞപ്പോഴാണ് സംഭവത്തിൻറ്റെ കിടപ്പു വശം മനസ്സിലാവുന്നത്. ചില്ലി ചിക്കൻ പാത്രത്തിൽ നിന്ന് കൊതിയോടെ ആദ്യത്തെ കഷ്ണം എടുത്തു വായിലിട്ടപ്പോൾ അബദ്ധത്തിൽ ആ കഷ്ണം എല്ലോടു കൂടി ഇറങ്ങിപ്പോയതാണ്! ചിക്കൻ തൊണ്ടയിൽ നിന്ന് ഇറങ്ങി പക്ഷെ, മുഴുവൻ ഇറങ്ങിപ്പോയുമില്ല! പകുതി വഴിയിൽ തടഞ്ഞ് ഇരിക്കുകയാണ്. ആദ്യം വിചാരിച്ചത് പോലെ, ശ്വാസനാളത്തിലല്ല അത് തടഞ്ഞിരിക്കുന്നത്‌. അത് തന്നെ വലിയ ഭാഗ്യം! ഈ അവസ്ഥയിൽ ശ്വാസം കഴിക്കാൻ പ്രശ്നമൊന്നുമില്ല.


  ഹോട്ടലിൽ ഉള്ളവർ പല അഭിപ്രായങ്ങളും പറഞ്ഞു, ഉടൻ ആശുപത്രിയിൽ പോകണം എന്ന് ഒരാൾ. ഒരു പഴം കഴിച്ചാൽ മതി, തടസ്സം മാറിക്കോളും എന്ന് മറ്റൊരാൾ. ഏതായാലും എത്രയും പെട്ടെന്ന് ആശുപത്രിയിൽ പോകാം എന്ന ഉദ്ദേശ്യത്തിൽ ഞങ്ങൾ അവിടെ നിന്നിറങ്ങി.


  പുറത്തിറങ്ങി ഓട്ടോ കിട്ടുമോ നോക്കുന്നിതിനിടയിൽ എനിക്ക് തോന്നി "പഴം കഴിക്കൽ" ഒന്ന് പരീക്ഷിച്ചാലോ? ജിമ്മിയോടു കാര്യം പറഞ്ഞു. അവനു കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും പതുക്കെ സംസാരിക്കാം. ശരി. പരീക്ഷിക്കാം എന്ന് അവനും. അങ്ങനെ കുറച്ചപ്പുറത്തുള്ള ഒരു പെട്ടിക്കടയിൽ നിന്ന് രണ്ടു പഴം വാങ്ങി. പക്ഷെ ആ ചികിത്സ ഏശിയില്ല.  രണ്ടോ മൂന്നോ കഷ്ണം പഴം കഴിച്ചത്, പോയത് പോലെ തിരിച്ചു വന്നു. മാത്രമല്ല കുറച്ചു ചോര തുപ്പുകയും ചെയ്തു. അതോടെ സംഗതി അത്ര എളുപ്പമല്ല എന്ന് മനസ്സിലായി.


  പിന്നെ ചെയ്തത് റെജി അച്ചായൻറ്റെ ലാബിൽ നിന്ന് ഒരു എക്സ്-റേ എടുക്കലാണ്. പക്ഷെ  എക്സ്-റേയിൽ കോഴി കഷ്ണമോ എല്ലോ ഒന്നും കണ്ടില്ല. അതോടെ വീണ്ടും ആശയക്കുഴപ്പമായി.


 “എന്നാൽ ഇനി ആശുപത്രിയിൽ പോകാം” എന്നായി ഞാൻ.
“ശരി പോകാം...അതിനു മുൻപ് വീട്ടിലേക്കൊന്നു വിളിക്കാം” ജിമ്മി പറഞ്ഞു.


ജിമ്മിയുടെ അമ്മ ഡോക്ടറാണ്, അത് കൊണ്ടു ഒന്ന് വിളിച്ചു കാര്യം പറയുന്നത് നല്ലത് തന്നെ. അങ്ങനെ തൊട്ടടുത്തുള്ള എസ്.ടി.ഡി ബൂത്തിൽ കയറി, ജിമ്മി വീട്ടിലേക്കു വിളിച്ചു.


അമ്മ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. എന്നിട്ടു പറഞ്ഞു നേരെ വീട്ടിലേക്കു ചെല്ലാൻ.കാരണം.... ഇപ്പോൾ വലിയ അപകടമില്ല. ഇനി ചെങ്ങന്നൂർ എതെങ്കിലും ഹോസ്പിറ്റലുകാർ എന്തെങ്കിലും ചെയ്തു കൂടുതൽ അപകടമാകണ്ട. ഇങ്ങോട്ട് വന്നാൽ ഇവിടെ നല്ല ഡോക്ടറെ കാണിക്കാം.


ഫോണ്‍ വച്ചു. ഞാനും ജിമ്മിയും ഒന്നു കൂടി ആലോചിച്ചു.


ഈ അവസ്ഥയിൽ എറണാകുളം വരെ യാത്ര ചെയ്യാൻ പറ്റുമോ?
അതു പ്രശ്നമല്ല എന്നു ജിമ്മി. മാത്രമല്ല, എറണാകുളത്തു ചെന്നു അറിയുന്ന ഡോക്ടറെ കാണുകയാണെങ്കിൽ അതു തന്നെ നല്ലതു.
അങ്ങനെ.... പോകാൻ തന്നെ തീരുമാനിച്ചു.


ആ സമയത്തു ട്രെയിൻ ഒന്നുമില്ല. അതു കൊണ്ടു ഒരു ഓട്ടോ പിടിച്ചു നേരെ ബസ് സ്റ്റാൻറ്റിലേക്ക്. അവിടെ നിന്നു ആലപ്പുഴക്കുള്ള ബസ്സിൽ കയറി. എതായാലും ബാക്കി ഉള്ളവരെ വിവരം അറിയിക്കാൻ പോലും കഴിയാതെ, ഞങ്ങൾ ചെങ്ങന്നുർ വിട്ടു.


     ചെങ്ങന്നൂരിനോടു വിട പറയുമ്പോൾ നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെട്ടു എന്നൊക്കെ പറഞ്ഞാൽ ജിമ്മിയുടെ അപ്പോഴത്തെ അവസ്ഥക്ക് ശരിക്കും യോജിക്കും.


   മനോഹരമാണു ചങ്ങനാശ്ശേരി - ആലപ്പുഴ റൂട്ട്. എനിക്കാണെങ്കിൽ, പണ്ടൊരിക്കൽ കോട്ടയം വഴി ട്രെയിൻ മുടങ്ങിയപ്പോൾ, നടത്തിയ മറക്കാനാവാത്ത ആലപ്പുഴ യാത്രയുടെ ഓർമ്മകൾ. പക്ഷെ അതൊന്നും ആസ്വദിക്കാൻ പറ്റിയ ഒരു സാഹചര്യം അല്ലല്ലോ അപ്പോൾ!


  ബസ്സിൻറ്റെ ഏറ്റവും പുറകിലെ സീറ്റിൽ ഇരുന്നാണു യാത്ര. ജിമ്മി മുന്നിലെ സീറ്റിൻറ്റെ കമ്പി പിടിച്ചു പുറത്തേക്കു നോക്കി മിണ്ടാതെ ഇരിക്കുന്നു. പ്രേംനസീർ ജനൽ കമ്പി പിടിച്ചു വികാരാധീനനായി നിൽക്കുന്ന സ്റ്റൈൽ.


  അവൻറ്റെ സങ്കടത്തിൽ പങ്കു ചേർന്നു മിണ്ടാതിരിക്കണോ അതോ അവനെ സമാധാനിപ്പിക്കാൻ എന്തെങ്കിലും സംസാരിച്ചിരിക്കണോ എന്നറിയാതെ ഞാൻ കുഴങ്ങി. അവസാനം മൌനം ഭൂഷണം എന്ന് തീരുമാനിച്ചു. അവാർഡ് സിനിമയിലെ കഥാപാത്രങ്ങൾ പോലെ ഞങ്ങൾ ഇടക്കൊന്നു മുഖത്തോടു മുഖം നോക്കും. അത്ര തന്നെ!


   ജിമ്മിയുടെ വീട്ടിൽ എത്തിയപ്പോഴേക്കും സമയം രാത്രി ഏഴു മണി കഴിഞ്ഞു. അവന്റെ വീട്ടിൽ അച്ഛനും അമ്മയും കാത്തിരിക്കുകയാണു. ഞങ്ങൾ എത്തിയതും നേരെ വണ്ടിയെടുത്തു അടുത്തുള്ള ഡോക്ടറുടെ അടുത്തു പോയി. അമ്മക്ക് നന്നായി അറിയാവുന്ന ഡോക്ടറാണ്.


ഡോക്ടറുടെ വീടിന്റെ മുൻപിൽ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ജിമ്മി എന്നെ മാറ്റി നിർത്തി, പതിഞ്ഞ ശബ്ദത്തിൽ ബുദ്ധിമുട്ടി, പറഞ്ഞു


"എടാ ...എനിക്കറിയാം എന്ന് തോന്നുന്നു ഈ ഡോക്ടറെ. ഡോക്ടർക്ക് ഒരു മോളുണ്ട്"
"അതിന്?"


"മോളെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്"
"അതിന്?"


"പരിചയപ്പെട്ടിട്ടുണ്ടു"
"അതിന്?"


പിന്നെ അവൻ ഒന്നും മിണ്ടിയില്ല.


   ഡോക്ടറുടെ വീട്ടിൽ ചെന്നു ഞങ്ങൾ കോളിങ്ങ് ബെൽ അടിച്ചു. അൽപ്പ സമയം കഴിഞ്ഞു വാതിൽ മെല്ലെ തുറക്കപ്പെട്ടു. ജിമ്മിയുടെ കണ്ണുകൾ അകത്തു പരതി നടക്കുകയാണ്. വാതിൽ തുറന്ന സമയത്ത് കണ്ണ് വിടർന്നതാണൊ അതോ തൊണ്ടയിലെ കോഴിക്കഷ്ണം കാരണം കണ്ണു തള്ളിയതാണോ എന്നെനിക്കു പറയാൻ വയ്യ.


  ഞാൻ ചിന്തിച്ചു ..... ഈ മനുഷ്യൻമാരുടെ ഒരു കാര്യമേ! രാവിലെ മുതൽ പട്ടിണിയാണു. പോരാത്തതിനു ഒരു കോഴികഷ്ണം അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ലാതെ നെഞ്ചത്തിരിക്കുകയാണ്. ആ സമയത്തും അവൻറ്റെ ശ്രദ്ധ പോകുന്ന പോക്കു നോക്കണേ! ചത്താലും കുറുക്കൻറ്റെ കണ്ണു കോഴിക്കൂട്ടിൽ തന്നെ എന്നൊക്കെ വെറുതെയല്ല, പഴമക്കാർ ചൊല്ലുകൾ പറഞ്ഞുണ്ടാക്കിയതു.


   എതായാലും ഡോക്ടറുടെ പരിശോധന നടന്നു. പലതും ശ്രമിച്ചിട്ടു ഒടുവിൽ ഡോക്ടർ പറഞ്ഞു


“ഇതു കുറച്ചു റിസ്ക് ഉണ്ട്. ഹോസ്പിറ്റലിൽ പോകണം. എൻഡോസ്കോപ്പി ചെയ്യണം”.


  അവസാനം കലൂർ ഭാഗത്തുള്ള പി വി എസ് ഹോസ്പിറ്റലിൽ പൊകാം എന്നു തീരുമാനമായി. എൻഡോസ്കോപ്പിക്ക് ഒരുങ്ങിയിരിക്കാനുള്ള എർപ്പാടൊക്കെ ഹോസ്പിറ്റലിൽ വിളിച്ചു ഡോക്ടർ തന്നെ ചെയ്തു. ജിമ്മിയുടെ മുഖഭാവം കണ്ടാൽ ഡോക്ടറുടെ വീട്ടിൽ തന്നെ അഡ്മിറ്റ് ചെയ്താൽ മതിയായിരുന്നു എന്ന് തോന്നും.


    കൊച്ചിയിൽ നിന്നു കലൂർ എത്തണമെങ്കിലുള്ള ബുദ്ധിമുട്ടു അറിയാമല്ലോ. പിന്നേയും ഒരു മുക്കാൽ മണിക്കൂർ കാറിൽ. ഞങ്ങളുടെ ക്ഷമ നശിച്ചു എന്നു പറയുന്നതായിരിക്കും ശരി.


കഥ ഉദ്വേഗജനകമായ അവസാന ഭാഗത്തേക്കു പ്രവേശിക്കുകയാണു.....


തിരക്കു പിടിച്ച റോഡിൽ നിന്നു വെള്ള ടാറ്റാ എസ്റ്റേറ്റ് കാർ പി വി എസ് ഹോസ്പിറ്റലിലേക്കു അതി വേഗതയിൽ തിരിഞ്ഞു. ടയർ റോഡിൽ ഉരഞ്ഞ ശബ്ദവും, റബ്ബർ കരിഞ്ഞ മണവും, ഒരു ആവേശത്തിനു വേണമെങ്കിൽ ചേർക്കാം.


ചവിട്ടി നിർത്തിയ കാറിൽ നിന്നു നാലു പേർ ചാടിയിറങ്ങി.


ഞങ്ങളോടു രണ്ടു പേരോടും അശുപത്രി റിസപ്ഷനിൽ കാത്തു  നിൽക്കാൻ പറഞ്ഞിട്ടു, അച്ഛനും അമ്മയും കൂടി ഡോക്ടറെ തിരഞ്ഞു പോയി.


 ജിമ്മി അപ്പോഴും മൌന വ്രതം തന്നെ. അതോ ആലോചനയാണോ? മനസ്സിൻറ്റെ വാതിൽ തുറന്നാൽ ഡോക്ടറുടെ വീടായിരിക്കുമോ കാണുന്നത്?


  ജിമ്മിക്കു ഒരു സ്ഥലത്തു ഇരിക്കാൻ തോന്നുന്നില്ല. അത് കൊണ്ടു ഞങ്ങൾ റിസപ്ഷനിൽ അങ്ങോട്ടും ഇങ്ങോട്ടും കുറേ നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ പുറത്തിറങ്ങി, കാർ പാർക്കിങ്ങിലൂടെ ഒരു റൌണ്ട് നടന്നു. സമയം ഒൻപത് മണി ആയിട്ടുണ്ടു.


നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു:


“ഈ  എൻഡോസ്കോപ്പി എന്ന പരിപാടി കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. കുറച്ചു കാലം മുൻപ് എൻറ്റെ ഉമ്മാക്ക് ചെയ്തിട്ടുണ്ടു. വായിലൂടെ കുഴൽ ഇടുന്ന പരിപാടിയാണു. കുഴൽ ഇട്ടാൽ ഓക്കാനിക്കാൻ വരും, അതേ സമയം അവരതു കുത്തി കയറ്റിക്കൊണ്ടിരിക്കുകയും ചെയ്യും”


ഇങ്ങനെയൊക്കെ പറഞ്ഞു ഞാൻ ഒന്ന് ഓക്കാനിച്ചു കാണിച്ചു.


ജിമ്മി ആദ്യം ചിരിച്ചു.
പിന്നെ ചുമച്ചു.
തുടർച്ചയായ ചുമ.
എന്തിനധികം പറയണം?
തൊണ്ടയിലെ കോഴികഷ്ണം ഔട്ട്!!


ഉച്ച മുതൽ ഞങ്ങളെയിട്ട് കുഴക്കിയ സാധനമാണു വളരെ സിമ്പിളായി പുറത്തു ചാടിയിരിക്കുന്നതു. ഞങ്ങൾ രണ്ടു പേരും തലയിൽ കൈ വച്ചു കുറച്ചു നേരം അവിടെ നിന്നു. പിന്നെ പരസ്പരം നോക്കി ചിരിച്ചു. ജിമ്മിക്കു ജീവൻ തിരിച്ചു കിട്ടിയ പോലെ സന്തോഷം തോന്നിയിട്ടുണ്ടാവും.


ഞങ്ങൾ താഴെ കിടക്കുന്ന കോഴികഷ്ണം പരിശോധിച്ചു. വാരിയെല്ലിൻറ്റെ ഭാഗത്തുള്ള,  നാലു വളഞ്ഞ എല്ലുകൾ ഉള്ള, ഒരു കഷ്ണം ആയിരുന്നു അത്. അതു കൊണ്ടായിരിക്കും മേലോട്ടും താഴോട്ടും ഇല്ലാതെ അത് കുടുങ്ങിപ്പോയത്.


എതായാലും, ഞങ്ങൾ അതൊരു കടലാസു തുണ്ടിൽ പൊതിഞ്ഞെടുത്തു.  എല്ലാവർക്കും കാണിച്ചു കൊടുക്കണമല്ലോ. എന്നിട്ട് ഞങ്ങൾ ആശുപത്രിയിലേക്ക് തിരിച്ച് നടന്നു.

*       *      *       *       *


ജിമ്മി : എടാ ... നമ്മൾ കോളേജിൽ ഒരിക്കൽ തിരിച്ചു വന്നത് ഓർമ്മയുണ്ടോ?
ഞാൻ : എപ്പോ വന്നത്?


ജിമ്മി : കോളേജു വിട്ടു ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞിട്ട്.... അന്ന് ചിക്കൻ കുടുങ്ങിയത്? ......
ഞാൻ :  പിന്നെ ... അതു മറക്കാൻ പറ്റുമോ?


ജിമ്മി : അന്ന് ഒരു  ഡോക്ടറുടെ വീട്ടിൽ പോയത് ഓർമ്മയുണ്ടോ? രണ്ടു പെണ്‍മക്കളുള്ള ഡോക്ടർ .....


ഞാൻ അവനെ ചോദ്യഭാവത്തിൽ  നോക്കി.


ജിമ്മി : എടാ .... ഞാൻ നിന്നോടു ഒക്കെ പറഞ്ഞിട്ടുണ്ട്. നീ മറന്നു പോയിട്ടുണ്ടാവും.


ഞാൻ : നീ പറഞ്ഞിട്ടുണ്ടെങ്കിൽ എനിക്ക് ഓർമയുണ്ടാവും. ഇപ്പൊ നീ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്ക് ഒരു പിടിയുമില്ല! നീ പറയ്‌....


ജിമ്മി : നിൻറ്റെ ഒരു കാര്യം. എടാ.... ആ ഡോക്ടറുടെ മൂത്ത മോളെയല്ലേ ഞാൻ കെട്ടിയത്!

ഞാൻ കുന്തം വിഴുങ്ങിയ മാതിരി ഇരുന്നു എന്നു പറഞ്ഞാൽ മതിയല്ലോ!