നീ കത്തെഴുതാം കത്തെഴുതാം എന്ന് പറഞ്ഞിട്ട് എവിടെ? നടക്കുന്ന കാര്യം വല്ലതുമാണോ നീ പറഞ്ഞത്? ഇനിയിപ്പൊ ആ കത്ത് കിട്ടിയിട്ട് ഒരു മറുപടി എഴുതാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത് കൊണ്ട് ഞാൻ തന്നെ വീണ്ടും എഴുതാൻ തീരുമാനിച്ചു.
ഇവനെന്തിനാ ഇങ്ങനെ കത്തെഴുതുന്നത് തോന്നുന്നുണ്ടാവും. ആ തോന്നൽ അവിടെ നിക്കട്ടെ, ആദ്യം ഇത് പറ....ആർക്കാ കത്ത് വായിക്കാൻ ഇഷ്ടമില്ലാത്തത്? തനിക്കുള്ള ഒരു കത്ത് പോസ്റ്റ്മാൻ കൊണ്ടു വന്നു തരുന്നത് ഒന്ന് ആലോചിച്ച് നോക്ക്. അടുത്ത ബന്ധുവോ സുഹൃത്തോ തനിക്കായി എഴുതിയത്. എന്നിട്ടത് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്ത്, പിന്നെ ഒന്നു കൂടി വായിച്ച്. കോടാനുകോടി മനുഷ്യർ ജീവിച്ചു മരിക്കുന്ന ഈ ലോകത്ത് തനിക്ക് മാത്രമായി ഒരു കത്ത്. ഒരിക്കലെങ്കിലും ഒരു കത്ത് കിട്ടാത്തവർ ഉണ്ടാകുമോ? ഉണ്ടെങ്കിൽ അവർക്ക് ജീവിതത്തിൽ ചിലത് നഷ്ടമായി എന്ന് തോന്നുന്നു.
ഏതായാലും, അങ്ങനെ ചില കത്തുകൾ കിട്ടാനും വായിക്കാനുമുള്ള ഭാഗ്യം എനിക്കും ഉണ്ടായിട്ടുണ്ട്. ഇപ്പോഴൊന്നുമല്ല കെട്ടോ ..... പണ്ട്. അതിൽ ചില കത്തുകളൊക്കെ ഇപ്പോഴും ഒരു നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. കത്തെഴുതാനുള്ള എൻറ്റെ മടി കാരണം പലർക്കും മറുപടി അയച്ചില്ല. കൈയക്ഷരം മോശമായിരുന്നതും ഒരു കാരണാമായിരുന്നു എന്ന് പറയാം.
ഇപ്പൊ കത്ത് “എഴുതുക”യല്ലല്ലോ, കീബോർഡിൽ ടൈപ്പ് ചെയ്യുകയല്ലേ!. അപ്പൊ പിന്നെ കൈയക്ഷരത്തിൻറ്റെ പ്രശ്നം വരുന്നില്ല. എന്നാ പിന്നെ കിടക്കട്ടെ കുറച്ചു കത്തുകൾ എൻറ്റെ വക, എന്ന് ഞാനും കരുതി.
പിന്നെ ഉണ്ടാകാവുന്ന ചോദ്യം “ഇവൻ എന്താ എനിക്ക് തന്നെ എഴുതുന്നത്?” എന്നാണ്. തികച്ചും ന്യായമായ ചോദ്യം. അതിനു നല്ലൊരു ഉത്തരം പറയേണ്ട ബാധ്യത എനിക്കുക്കുണ്ടെന്നു തോന്നുന്നു.
ശരി പറയാം....
കുറേ മുൻപ് നടന്ന സംഭവമാണ്. ചെങ്ങന്നൂർ കോളേജിലെത്തി ആദ്യത്തെ കൊല്ലം. സംഭവത്തിലെ പ്രധാന സാക്ഷിയും മുഖ്യ പ്രതിയും ഒരാൾ തന്നെയാണ്. നമ്മുടെ ഒപ്പം താമസിച്ചിരുന്ന അരുണ്‍. മുഴുവൻ പേര് അരുണ്‍ പോത്തൻ ഫിലിപ്പ്. ഇപ്പൊ ആ പഹയനെക്കുറിച്ച് ഒരു വിവരവുമില്ല. ഫേസ്ബുക്കിലും കാണുന്നില്ല. സത്യം പറഞ്ഞാൽ അതിൽ വലിയ അത്ഭുതം തോന്നുന്നുമില്ല. അവൻ പണ്ടേ അങ്ങനെയൊക്കെത്തന്നെ.
പണ്ടത്തെ അവൻറ്റെ കാര്യങ്ങൾ ആലോചിക്കുമ്പോൾ രസമാണ്. അവനൊരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. ഓർമ്മയുണ്ടോ അതൊക്കെ? വീട്ടിൽ വലിയ നിയന്ത്രണത്തിലായിരുന്നു എന്ന് തോന്നുന്നു അവനെ വളർത്തിയത്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ വീട്ടിലേക്ക് ഫോണ്‍ വിളിച്ചില്ലെങ്കിൽ അവൻറ്റെ അച്ഛൻ അന്വേഷിച്ചു വരുമായിരുന്നു.
ആരോടും അത്യാവശ്യത്തിൽ കൂടുതൽ ഒന്നും മിണ്ടില്ല അവൻ. നമ്മുടെ വീട്ടിൽ ഉള്ളവരിൽ ഏറ്റവും പാവത്താൻ അവനായിരുന്നു എന്ന് പറയാം. ബാക്കിയുള്ളവർ വലിയ കുഴപ്പക്കാരൊന്നുമല്ലെങ്കിലും ആരും അത്ര മോശമല്ലായിരുന്നു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. നിൻറ്റെ കാര്യം പിന്നെ പറയാതിരിക്കുകയാണ് ഭേദം. നമ്മൾ അരുണിനെ എന്തൊക്കെ പറഞ്ഞു ചൂടാക്കാൻ നോക്കിയിരിക്കുന്നു...അവൻ ദേഷ്യം വന്നാലും കടിച്ചു പിടിച്ച് ക്ഷമിച്ചിരിക്കും.
ആസ്ത്മയുടെ പ്രശ്നമുണ്ടായിരുന്നു അവന്. എന്നാലും അതിൻറ്റെ ബുദ്ധിമുട്ട് ഒരിക്കൽ പോലും അവൻ നമ്മളെ അറിയിച്ചില്ല. നമ്മളെല്ലാവരും കൂടി രാത്രി വൈകി സഹജിൻറ്റെ മുറിയിൽ ഒറ്റക്കട്ടിലിൽ തലങ്ങും വിലങ്ങും കിടന്നു ഗഹനമായ വിഷയങ്ങൾ ചർച്ച ചെയ്ത് സമയം കളയുമ്പോൾ, അവനും ഉണ്ടാവും...ജനാലക്കരികിലെ മേശയും ചാരി.... ചില ദിവസങ്ങളിൽ വലിവ് കൂടുമ്പോൾ, അവൻ കഷ്ടപ്പെട്ട് ശ്വാസം വലിക്കുന്നത് വളരെ ശ്രദ്ധിച്ചാൽ മാത്രം കേൾക്കാം.
വീട്ടിൽ നിന്ന് പുറത്ത് കടന്നപ്പോൾ കിട്ടിയ സ്വാതന്ത്രം അവനും അവൻറ്റേതായ രീതിയിൽ ഉപയോഗപ്പെടുത്തി. നമ്മളായിരിക്കും അവനെ ആദ്യം സിനിമക്കൊക്കെ കൊണ്ടു പോയത്. പക്ഷെ പിന്നീട് ആരും കമ്പനി കൊടുക്കാൻ ഇല്ലെങ്കിലും ഒറ്റക്ക് സിനിമക്ക് പോകാൻ തുടങ്ങി അവൻ. ചിലപ്പോൾ ആഴ്ചയിൽ ഒന്നും രണ്ടും സിനിമ ഒക്കെ കാണും. ഒരു പക്ഷേ ഒന്ന് ഒറ്റക്കിരിക്കാൻ വേണ്ടി ആയിരിക്കും അവനാ സിനിമകൾക്ക് പോയിരുന്നത് എന്ന് തോന്നുന്നു.
ഒരിക്കൽ ഞാൻ അവൻറ്റെ കൂടെ ഒരു ജെറ്റ്ലീ സിനിമക്ക് പോയി. ചിഞ്ചു തിയറ്ററിൻറ്റെ വെട്ടിത്തിളങ്ങുന്ന വെള്ളിത്തിര. ആദ്യമായിട്ടാണ് ഞാൻ ജെറ്റ്ലീയുടെ സിനിമ കാണുന്നത്. ഏതോ ചൈനീസ് പുരാണമാണ് കഥ. എന്ന് പറഞ്ഞാൽ വെറും അടിപിടി മാത്രമൊന്നുമല്ല. ജെറ്റ്ലി പറക്കുകയൊക്കെ ചെയ്യും! അടികൂടുന്നതിനിടയിലുള്ള ചാട്ടമല്ല ഞാൻ പറയുന്നത് കെട്ടോ. ശരിക്കുമുള്ള പറക്കൽ. പറക്കുന്നതിനിടയിൽ പുള്ളിക്കാരൻ താഴെ നിൽക്കുന്നവരോട് സംസാരിക്കുകയും ചെയ്യും. അതൊക്കെ കണ്ട് ഞാൻ സന്തോഷത്താൽ മതിമറന്നു പോയി. അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതി എന്നായി. ഇൻറ്റർവെൽ ആയപ്പോൾ ഞാൻ അരുണിനോട് 'പോവാം' എന്ന് പറഞ്ഞു. അപ്പൊ അവൻ പറയുകയാണ് 'വേണ്ട...ഇനിയാണ് നല്ല ഫൈറ്റിംഗ്' എന്ന്. 'നിനക്കെങ്ങനെ അറിയാം?' എന്ന് ചോദിച്ചപ്പൊ അവൻറ്റെ മറുപടി 'ഇത് ഞാൻ ഇന്നലെ കണ്ടതാ...' എന്നായിരുന്നു. അതായിരുന്നു അരുണ്‍ പോത്തൻ ഫിലിപ്പ്.
അവൻറ്റെ മറ്റൊരു ഭ്രാന്തായിരുന്നു പുഴയിൽ കുളിക്കാൻ പോകൽ. കോളേജു കഴിഞ്ഞാൽ കമ്പ്യൂട്ടർ ലാബിൽ ഒരു അഞ്ചര മണി വരെ ചെലവഴിക്കും. അത് കഴിഞ്ഞാൽ സൈക്കിളെടുത്ത് ഫുൾ സ്പീഡിൽ വീട്ടിലെത്തും അവൻ. എന്നിട്ട് തോർത്തുമെടുത്തു പുഴയിലേക്ക്. നമ്മളൊക്കെ നേരത്തെ പുഴയിലെത്തി കുളിയും നീന്തലും കഴിഞ്ഞ് തിരിച്ച് കയറാനുള്ള തെയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ടാവും. എന്നാലും അവൻ ഓടി വന്നു തോർത്തുമെടുത്തു പുഴയിൽ ചാടും. ചിലപ്പോൾ അവൻ എത്തുമ്പോഴേക്കും നമ്മൾ കുളി കഴിഞ്ഞു തിരിച്ച് വീട്ടിൽ എത്തിയിട്ടുണ്ടാവും. എന്നാലും അവൻ ഒറ്റക്ക് പുഴയിൽ പോകും. പലപ്പോഴും രാത്രിയാവും മടങ്ങി വരാൻ. ഈ കാര്യങ്ങളൊക്കെ അവൻറ്റെ അച്ഛനും അമ്മയും എങ്ങാനും അറിഞ്ഞിരുന്നെങ്കിൽ അന്നേ അവൻറ്റെ പഠിപ്പും നിർത്തിച്ചു വീട്ടിലേക്കു കൊണ്ടു പോയേനെ.
എന്നെപ്പോലെ അവനും ചെങ്ങന്നൂര് വന്നതിനു ശേഷമാണ് നീന്തൽ പഠിച്ചത്. നിൻറ്റെ തന്നെ പരിശീലനം. പിന്നെ അജയും കുറച്ചൊക്കെ പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇനിയാണ് ഞാൻ പറയാൻ വന്ന സംഭവം നടക്കുന്നത്.
സെക്കൻറ്റ് സെമസ്റ്ററിലെ ഏതോ ഒരു യൂണിവേഴ്സിറ്റി പരീക്ഷ കഴിഞ്ഞ ദിവസം. അന്ന് പുഴയിൽ പോകാൻ നമ്മുടെ കൂടെ സീനിയേഴ്സ് കുറച്ചു പേരും ഉണ്ടായിരുന്നു. കെ. പി, ഡെന്നി, വിവേക്, വയനു, അങ്ങനെ കുറച്ചു പേർ. പിന്നെ സ്ഥിരാംഗങ്ങൾ ആയ സഹജ്, അഭിലാഷ്, ജിബു സാർ എന്നിവരും. അരുണും ഞാനും നീയും ഉണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. എല്ലാവരും കൂടെ വെള്ളത്തിലിറങ്ങി കുളിയും കളിയും. ബഹളത്തിന് ഒരു കുറവും ഇല്ല.
ആ കടവിൽ, കരയിൽ നിന്ന് കുറച്ച് വിട്ട് വെള്ളത്തിനടിയിൽ ഒരു പാറ ഉണ്ടായിരുന്നത് ഓർമ്മയുണ്ടോ?. നീ തന്നെയാണു അത് ആദ്യം കണ്ടുപിടിച്ചത്. നമ്മൾ അത് വരെ നീന്തി പാറയിൽ ചവിട്ടി നിൽക്കും. എന്നിട്ട് തിരിച്ചു നീന്തും. പരിചയമുള്ളവർക്ക് മാത്രം കണ്ടുപിടിക്കാൻ പറ്റുന്ന ഒളിഞ്ഞിരിക്കുന്ന പാറ. ആ പാറ വരെയാണ് പരമാവധി നമ്മളൊക്കെ നീന്തുന്നത്. അതിനു ശേഷം പുഴയുടെ കൂടുതൽ ആഴമുള്ള ഭാഗം തുടങ്ങുകയാണ്. നാട്ടുകാരുടെ കണക്കനുസരിച്ചു പുഴയുടെ നടുക്ക് ഒരു പത്താൾക്കുള്ള ആഴമുണ്ട്. എന്തിനാണ് ആളുകൾ പുഴയുടെ ആഴം ആൾക്കണക്കിൽ പറയുന്നത്? അടിക്കണക്കിൽ പറഞ്ഞാൽ പോരെ?
ബാക്കിയെല്ലാവരും ആഴം കുറഞ്ഞ ഭാഗത്ത് വെള്ളത്തിൽ കളിച്ചു തിമിർക്കുന്നു. ഞാനും നീയും അരുണും മാത്രം നീന്തി വന്ന് ആ പാറയിൽ ചവിട്ടി നിൽക്കുകയാണ്. അപ്പോഴാണ് അരുണ്‍ ചോദിച്ചത് 'നമുക്ക് അക്കരെക്ക് നീന്തിയാലോ?' എന്ന്. നീ മുൻപ് തന്നെ ഒന്നോ രണ്ടോ തവണ അക്കരേക്കു നീന്തി തിരിച്ചു വന്നിട്ടുണ്ട്. നീന്തൽ നന്നായി പഠിച്ചു കഴിഞ്ഞാൽ പുഴ നീന്തിക്കടക്കണം എന്ന് ഞാൻ മുൻപേ കരുതിയിട്ടുള്ളതുമാണ്. എന്നാലും അപ്പൊ അവൻ ചോദിച്ചപ്പോൾ വേണ്ട എന്നാണു ആദ്യം തോന്നിയത്.
പക്ഷേ അരുണ്‍ തീരുമാനിച്ച മട്ടാണ്, നിനക്കാണെങ്കിൽ വേണെമെങ്കിൽ ആവാം എന്ന ഭാവം. എന്നാലും ഇങ്ങനെ പെട്ടെന്ന് ഒരു ഒരുക്കവും ഇല്ലാതെ... പിന്നെ ഞാനായിട്ട് വേണ്ട എന്ന് എങ്ങനെ പറയും? നിങ്ങൾ രണ്ടു പേരും ഉണ്ടല്ലോ എന്ന ധൈര്യവും കൂടി ആയപ്പോൾ...... എന്തിനേറെ പറയുന്നു? ഞാനും സമ്മതിച്ചു.
സത്യം പറയട്ടെ, ഇതിപ്പോ എഴുതുമ്പോൾ തന്നെ എൻറ്റെ നെഞ്ചിടിക്കുകയാണ്. പമ്പാ നദിക്കു അവിടെ നല്ല ആഴം മാത്രമല്ല, നല്ല ഒഴുക്കുമുണ്ട്. ആ ഒഴുക്ക് കൂടി കണക്കിലെടുത്ത് വേണം നീന്താൻ. വലത്ത് നിന്ന് ഇടത്തോട്ടാണ് ഒഴുക്ക്. അക്കരെ ഒരു കുളിക്കടവുണ്ട്, പക്ഷെ നേരെ എതിരെ ആയിട്ടല്ല, കുറച്ചു ഇടതു മാറിയിട്ടാണ് അതുള്ളത്. ആ കടവിലേക്ക് നീന്തിയാൽ തിരിച്ചു വരുമ്പോൾ ഒഴുക്കിനെതിരെ നീന്തേണ്ടി വരും. അത് ബുദ്ധിയല്ല, കാരണം തിരിച്ചു വരുമ്പോൾ ക്ഷീണം കൂടാനേ സാധ്യതയുള്ളൂ.
അങ്ങനെ അക്കരെക്കുള്ള കടവിലേക്ക് നീന്തുന്നതിനു പകരം, നമ്മൾ നിൽക്കുന്നതിൻറ്റെ നേരെ എതിർവശത്തേക്ക് നീന്താൻ തീരുമാനമായി. നമ്മൾ സഹജിനോടോ മറ്റോ വിളിച്ചു കാര്യം പറഞ്ഞു.
ആദ്യം നീ തന്നെ നീന്തി തുടങ്ങി, പിന്നാലെ ഞങ്ങളും. പുഴ നീന്തിക്കടക്കുന്നത് ഒരു അനുഭവം തന്നെയാണന്നേ പറയാനുള്ളൂ. ആദ്യം വിചാരിച്ച അത്ര ഒഴുക്ക് ഇല്ല എന്ന് പിന്നെ തോന്നി. ഒന്നോ രണ്ടോ മിനിറ്റ് കൊണ്ടു അക്കരെയെത്തി. നേരത്തെ തീരുമാനിച്ച പോലെ, നേരെ തന്നെയാണു നീന്തിയത്. പക്ഷെ അവിടെ എത്തിയപ്പോഴത്തെ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. ആ ഭാഗത്ത് പുഴക്കര ആകെ കാടു പിടിച്ചു കിടക്കുകയാണ്. അത് കൊണ്ടു കരക്ക് കയറാൻ ഒരു നിവൃത്തിയുമില്ല. കാലു നിലത്തു കുത്താനും വയ്യ. വെള്ളത്തിനടിയിൽ മുളങ്കുറ്റികൾ അല്ലെങ്കിൽ ചളി. അവസാനം നമുക്ക് കരയിലെ വള്ളികളിൽ പിടിച്ചു തൂങ്ങികിടക്കേണ്ടി വന്നു. നന്നായി കിതക്കുന്നുണ്ട്. ഒന്ന് വിശ്രമിക്കാതെ തിരിച്ചു നീന്താനും പറ്റില്ല. ഞാൻ അരുണിനെ നോക്കി; അവൻ തൂങ്ങിക്കിടന്നു ചിരിക്കുകയാണ്. ആദ്യമായി പുഴ നീന്തിക്കടന്നതിൻറ്റെ സന്തോഷം അവൻറ്റെ മുഖത്തു കാണാം.
കുറച്ചു നേരം നമ്മൾ അവിടെ തൂങ്ങിക്കിടന്നു. അക്കരെ ബാക്കിയല്ലാവരും വെള്ളത്തിൽ കളിക്കുന്നത് വളരെ ചെറുതായി കാണാം. നമ്മൾ ഇക്കരെക്കു വന്നത് തന്നെ അവർ മറന്നു പോയിട്ടുണ്ടാവും എന്ന് തോന്നി. നീ ഇടക്ക് കാലു കുത്താൻ എവിടെയെങ്കിലും സ്ഥലം കിട്ടുമോ എന്ന് നോക്കുന്നുണ്ടായിരുന്നു. അവസാനം ചെളിയിൽ കാലു പുതഞ്ഞപ്പോൾ ആ പണി വേണ്ടെന്നു വച്ചു. പിന്നെ വീണ്ടും തൂങ്ങികിടപ്പായി.
എനിക്കാണെങ്കിൽ ഈ പൊന്തപ്പടർപ്പുകൾക്കിടയിൽ പാമ്പുണ്ടാവുമോ എന്നൊരു ചിന്ത. തൂങ്ങിക്കിടന്ന് കൈയും വേദനിച്ചു തുടങ്ങി. കിതപ്പ് മുഴുവനും മാറിയിട്ടില്ലെങ്കിലും എങ്ങനെയെങ്കിലും അവിടന്നു ഒന്ന് പോയാൽ മതി എന്നായി. അങ്ങനെ ‘തിരിച്ചു പോകാം’ എന്ന് ഞാൻ പറഞ്ഞു.
പതിവ് പോലെ നീ മുന്നിൽ നീന്തി. പിന്നാലെ അരുണ്‍, പിന്നെ ഞാൻ.
ഇങ്ങോട്ട് നീന്തിയ പോലെ അല്ലായിരുന്നു തിരിച്ചുള്ള നീന്തൽ. നേരത്തെയുണ്ടായിരുന്നത്ര ശക്തി ഇപ്പൊ കിട്ടുന്നില്ല. അതോ പുഴയുടെ ഒഴുക്ക് കൂടിയോ? അരുണ്‍ മുന്നിൽ തന്നെയുണ്ട്. ഏതായാലും ഇങ്ങോട്ട് നീന്തിയപ്പോൾ ഉണ്ടായിരുന്ന സ്പീഡ് ഇല്ല എന്ന് ഉറപ്പ്.
അരുണും ഞാനും തമ്മിലുള്ള അകലം കൂടിക്കൂടി വന്നു. മാത്രമല്ല പതുക്കെ ഞാൻ വലത്തേക്ക് ഒഴുകി നീങ്ങുന്നുമുണ്ട്. അപ്പോഴേക്കും പുഴയുടെ ഒത്തനടുവിൽ എത്തിയിട്ടുണ്ടാവും. കൈകൾക്ക് ഒരു കടച്ചിൽ....വീണ്ടും വേഗത കുറഞ്ഞു.... ശ്വാസം എത്ര കഴിച്ചിട്ടും പോര എന്ന് തോന്നൽ... ഞാൻ നീന്തുന്നുണ്ടെങ്കിലും മുന്നോട്ടു നീങ്ങുന്നില്ല എന്ന് എനിക്ക് മനസ്സിലായി...
ആ നിമിഷം...... കാര്യങ്ങൾ കൈ വിട്ടോ എന്ന് തോന്നിയ ഒരു നിമിഷം.
പെട്ടെന്ന് പുഴയുടെ ആഴം എൻറ്റെ മനസ്സിൽ വന്നു. പത്താൾക്കുള്ള ആഴം എന്ന് കടവിനടുത്ത് താമസിക്കുന്ന ആൾ പറഞ്ഞത് എൻറ്റെ ചെവിയിൽ മുഴങ്ങി......ആ ആഴം എത്രയുണ്ടാവും എന്ന് അറിയാതെ മനസ്സിൽ സങ്കല്പ്പിച്ചു പോയി. നെഞ്ച് പട പടാ എന്ന് ഇടിച്ചു....കൈകാലുകൾ കുഴഞ്ഞു......ശ്വാസമെടുക്കാനുള്ള വെപ്രാളത്തിൽ രണ്ടു തവണ വെള്ളം കുടിച്ചു.... ഒരു തവണ ഒന്ന് മുങ്ങിപ്പൊങ്ങി.
ഉള്ള ശക്തി മുഴുവൻ എടുത്തു ഞാൻ കൈകാൽ അടിച്ചു പൊങ്ങി നിന്നു. തല മാത്രം വെള്ളത്തിന് മുകളിൽ. അങ്ങനെ കുറച്ചു സെക്കൻറ്റുകൾ. ഒരു ബക്കറ്റിലെ വെള്ളത്തിൻറ്റെ മുകളിൽ പെട്ട ഒരു ഉറുമ്പിൻറ്റെ ചിത്രമാണ് മനസ്സിൽ. എത്ര നേരം ഇങ്ങനെ നിൽക്കാൻ കഴിയും? മനസ്സും ശരീരവും വീണ്ടും തളരുന്നു ....
നീയും അരുണും കുറേ മുന്നിലെത്തിയിരിക്കുന്നു......ആ സമയത്ത്, ഞാൻ നിൻറ്റെ പേര് വിളിച്ചോ എന്ന് എനിക്ക് ഓർമയില്ല. അതോ നീ ഇടക്കൊന്നു തിരിഞ്ഞു നോക്കിയതാണോ? ഏതായാലും പിന്നെ ഞാൻ കാണുന്നത് നീ തിരിച്ചു നീന്തുന്നതാണു.
അരുണിനേയും കടന്നു നീ പുഴയുടെ നടുക്ക് തിരിച്ചെത്തി. നീ വന്നപ്പോൾ തന്നെ പകുതി ധൈര്യമായി എന്ന് തോന്നി. പിന്നെ നീ നീന്തി എൻറ്റെ പിറകു വശത്ത് വന്നു. എന്നിട്ട് ഒരു കൈ കൊണ്ട് എന്നെ തള്ളി. എന്നിട്ട് 'നീന്തിക്കോ, ഇനി കുറച്ചേ ഉള്ളു...' എന്ന് പറഞ്ഞു.
ഞാൻ ആ തള്ളലിൽ കുറച്ചു മുന്നോട്ടു നീങ്ങി. പേടി മാറി, പക്ഷെ അപ്പോഴും കിതപ്പ്, കുഴഞ്ഞ കൈകൾ. വീണ്ടും നിൻറ്റെ തള്ളൽ... അങ്ങനെ പതുക്കെ പതുക്കെ മുന്നോട്ട്...
സംഗതി വശപ്പിശകാണെന്നു അപ്പോഴേക്കും കരയിലുള്ളവർക്ക് മനസ്സിലായിരുന്നു. നീന്തി വന്നു രക്ഷപ്പെടുത്താൻ പറ്റിയ ആരും അതിലില്ല. എന്നാലും അവർ പരമാവധി മുന്നോട്ട് വന്നു കാത്തു നിൽക്കുകയാണ് എന്നെ പിടിക്കാൻ. നിൻറ്റെ തള്ളലിൻറ്റെ ഊക്കിൽ പതുക്കെ പതുക്കെ ഞാൻ വെള്ളത്തിനടിയിലെ പാറയുടെ ഭാഗത്ത് എത്തിയപ്പോഴേക്കും അവർ എന്നെ പിടിച്ചു വലിച്ചു. ഇനി ഒരു സെക്കൻറ്റ് കൂടി എനിക്ക് വെള്ളത്തിൽ പൊങ്ങി നിൽക്കാൻ കഴിയില്ലായിരുന്നു എന്ന് എനിക്ക് തോന്നി.
അവർ എന്നെ പൊക്കി ആഴം വളരെ കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടു വന്നു. പിന്നെ ഞാൻ തന്നെ നടന്നു കരക്ക് കയറി. പിന്നെ കരയിലെ പുല്ലിലേക്ക് മലർന്നു വീണു. ക്ഷീണവും ആശ്വാസവും ഒരേ സമയം തോന്നി. എല്ലാ തമാശകളും നിന്ന് പോകുമായിരുന്ന, കളി കാര്യമാകുമായിരുന്ന ഒരു നിമിഷമാണ് കടന്നു പോയത്. പിറ്റേന്നത്തെ പത്രത്തിൽ "എഞ്ചിനീയറിംഗ് വിദ്യാർഥി പുഴയിൽ ....." എന്നിങ്ങനെ തുടങ്ങുന്ന ഒരു ചെറിയ പെട്ടിക്കോളം വാർത്തയാണ് വഴിമാറിപ്പോയത്. ഞാൻ കുറച്ചു നേരം അങ്ങനെ കിടന്നു, നീയും അരുണും പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ വെള്ളത്തിൽ തന്നെയുണ്ട്.
കുറച്ചു കഴിഞ്ഞ് ഞാനെഴുന്നേറ്റു അരുണിനെ വിളിച്ചു. അവൻ ഒന്നും അറിയാത്ത പോലെ ചിരിച്ചു കൊണ്ട് "എന്ത് പറ്റി? എന്താ ഇറങ്ങാത്തത്?" എന്ന് ചോദിച്ചു.
പിന്നെ ഞാൻ നിന്നെ നോക്കി.. നീ "രക്ഷപെട്ടു അല്ലേടാ" എന്ന ഭാവത്തിൽ തല കുലുക്കി ചിരിച്ചു. ഞാൻ വീണ്ടും കണ്ണടച്ചു കിടന്നു.
ഇതൊക്കെ നിനക്ക് ഓർമയുണ്ടോ? നിനക്ക് കോളേജിലെ എന്ത് മണ്ണാങ്കട്ടയാണ് പിന്നെ ഓർമ്മ ഉള്ളത്? ഈ സംഭവമാണ് നിന്നെ 'ഹീറോ' ആക്കി ഒരു കഥ എഴുതും അന്ന് ഞാൻ അന്ന് പറഞ്ഞത്. അല്ലാതെ നീ കരുതിയത് പോലെ..........
നീ അന്ന് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ, തിരിച്ചു നീന്തിയില്ലായിരുന്നുവെങ്കിൽ, ഇന്നീ കത്ത് ഞാൻ നിനക്ക് എഴുതുമായിരുന്നോ? എൻറ്റെ ജീവൻ രക്ഷിക്കാത്ത നിനക്കെന്തിന് ഞാൻ കത്തെഴുതണം?
വേറെ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ല. ബാക്കി ഇനിയൊരു എഴുത്തുണ്ടെങ്കിൽ അപ്പോഴാവാം.
ഇപ്പൊ നിർത്തട്ടെ.
മിറാഷ്
വാൽക്കഷ്ണം:
-------------------------
ചിലപ്പോൾ അങ്ങിനെയാണ്, വലിയ മലമറിക്കൽ ഒന്നും വേണ്ടി വരില്ല. തക്കസമയത്ത് പിറകിൽ നിന്നുള്ള ഒരു 'തള്ള്' മാത്രം മതിയാവും ജീവിതം തന്നെ മാറി മറിയാൻ. അതിനുള്ള മനസ്സുണ്ടാവണം എന്ന് മാത്രം.